Site icon Janayugom Online

സാമ്പത്തിക നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കും

രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാൻ സിപിഐ 24-ാം പാർട്ടി കോൺഗ്രസില്‍ തീരുമാനം. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ രാജ്യത്തെ സാധാരണ ജനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും കോർപറേറ്റുകൾക്ക് അനുകൂലമാണെന്നും പാർട്ടി കോൺഗ്രസ് പ്രമേയത്തിൽ പറഞ്ഞു. 1991 മുതൽ നടപ്പിലാക്കി തുടങ്ങിയ നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ രാജ്യത്തെ പൂർണമായും തകർത്തുകൊണ്ടിരിക്കുന്നു. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ നടപ്പിലാക്കിയതിന്റെ പ്രത്യാഘാതമായി അസാധാരണമായ അസമത്വവും സാമ്പത്തിക കേന്ദ്രീകരണവും ആണ് ഉണ്ടായത്. സമ്പത്തിന്റെ വലിയൊരു വലിയൊരു പങ്ക് ഒരു ചെറുവിഭാഗം അതിസമ്പന്നരുടെ കൈകളിൽ എത്തുന്ന സ്ഥിതിയാണ് സംജാതമാക്കിയത്. കഴിഞ്ഞ എട്ടുവർഷമായി ബിജെപി നേതൃത്വത്തിൽ അധികാരത്തിലിരിക്കുന്ന കേന്ദ്രസർക്കാർ ഇതേ നയങ്ങൾ തന്നെ പിന്തുടരുകയും കൂടുതൽ അപകടകരമായ സാമ്പത്തിക പരിപാടികൾ നടപ്പിലാക്കി ക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും വളരെയധികം രൂക്ഷമായി. അതുകൊണ്ടുതന്നെ ആഗോളസൂചികകളിലെല്ലാം ഇന്ത്യ വളരെയധികം പിന്നാക്കം പോവുകയും ചെയ്തു. ആരോഗ്യപരിപാലന രംഗത്തെ അപര്യാപ്തത കാരണം കോവിഡ് മഹാമാരിക്കാലത്ത് 47 ലക്ഷം ജനങ്ങൾ ഇന്ത്യയിൽ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയത്. കേന്ദ്രസർക്കാർ ഔദ്യോഗികമായി പുറത്തുപറഞ്ഞ കണക്കിന്റെ 10 മടങ്ങ് കൂടുതലാണ് ഈ എണ്ണം. എന്നിട്ടും ആരോഗ്യരംഗത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രമേയം കുറ്റപ്പെടുത്തി. 121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 107 ആയി പിന്തള്ളപ്പെട്ടു. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയ്ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം ഇന്ത്യയിലെ കോർപറേറ്റുകളുടെ സമ്പത്താകട്ടെ ഓരോ ദിവസവും കൂടി വരുന്നതായാണ് കണക്ക്. കോർപറേറ്റ് നികുതി 33ൽ നിന്ന് 22 ശതമാനമായി വെട്ടിക്കുറച്ചപ്പോൾ പുതിയ നിർമ്മാണ കമ്പനികളുടെ നികുതി 25ല്‍ നിന്ന് പതിനഞ്ചായും കുറച്ചു. വൻകിട കോർപറേറ്റുകളും അതിസമ്പന്നരായ വ്യക്തികളും സ്ഥാപനങ്ങളും വരുത്തിവച്ച ഭീമൻ വായ്പാകുടിശികകൾ പോലും എഴുതിത്തള്ളുന്ന സമീപനമാണ് പൊതുമേഖലാ ബാങ്കുകൾ സ്വീകരിക്കുന്നത്. 

അസമത്വം കൊല്ലുന്നു എന്ന പേരിലുള്ള ഓക്സ്ഫാമിന്റെ റിപ്പോർട്ടിലും രാജ്യത്തെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളും സൂചനകളുമാണ് നൽകിയിട്ടുള്ളത്. അതിവേഗത്തിൽ ഉയരുന്ന വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ അധികഭാരം ദുസഹമായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന മുഖ്യ അജണ്ടയായി കൊണ്ടുനടക്കുന്ന ബിജെപി സർക്കാരിന്റെ ദേശീയ ധനസമ്പാദന പദ്ധതി പൊതുമേഖലാ അടിസ്ഥാന സൗകര്യ വികസനത്തെ തകർക്കുകയും ദേശത്തിനാകെ ഭീഷണിയായി തീരുകയും ചെയ്യുന്ന നയപ്രഖ്യാപനം ആയിരുന്നു. ഗുരുതരമായ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അടിയന്തരമായും പിൻവലിക്കണമെന്ന് പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്തെയും സമ്പദ്ഘടനയെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങൾ വരും നാളുകളിൽ ശക്തിപ്പെടുത്തുന്നതിന് പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. ജനവിരുദ്ധ നയങ്ങൾക്കെതിരെ കൂടുതൽ രൂക്ഷവും വിപുലവുമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി കോൺഗ്രസ് രൂപം നല്‍കുമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, അതുൽ കുമാര്‍ അഞ്ജാന്‍, അമർജീത് കൗര്‍, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്ന പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കി. 

Eng­lish Summary:The fight against eco­nom­ic poli­cies will inten­si­fy cpi 24th par­ty congress
You may also like this video

Exit mobile version