Site iconSite icon Janayugom Online

പുന്നപ്ര‑വയലാർ വാരാചരണത്തിന് ഇന്ന് കൊടിയുയരും

punnaprapunnapra

ഐതിഹാസികമായ പുന്നപ്ര‑വയലാർ സമരത്തിന്റെ ഓർമ്മ പുതുക്കി 78-ാമത് വാർഷിക വാരാചരണത്തിന് ഇന്ന് കൊടിയുയരും. പതാകദിനമായ ഇന്ന് സി എച്ച് കണാരൻ ദിനം ആചരിക്കും. നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ചെങ്കൊടികൾ ഉയരും.
ധീരരക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ വിപ്ലവ ഗായിക പി കെ മേദിനിയും സമരപോരാളികൾ വെടിയേറ്റു മരിച്ച മാരാരിക്കുളത്ത് സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസറും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും വൈകിട്ട് അഞ്ചിന് പതാക ഉയർത്തും. ധീരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിൽ നാളെ രാവിലെ 11ന് ആര്‍ നാസറും മേനാശേരിയിൽ വൈകിട്ട് ആറിന് മുതിർന്ന നേതാവ് എൻ ജി രാജനും ചെങ്കൊടികൾ ഉയർത്തും.
പുന്നപ്ര സമരഭൂമിയിൽ ഉയർത്താനുള്ള പതാകയും കൊടിമരവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈകിട്ട് അഞ്ചിന് എത്തിച്ചേരും. ആറിന് രക്തസാക്ഷി നഗറിൽ ചേരുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ പ്രഭാഷണം നടത്തും. 6.30ന് ‘പുന്നപ്ര‑വയലാറിന്റെ സമകാലിക പ്രസക്തി’ എന്ന സെമിനാർ പിന്നാക്ക വികസന ക്ഷേമനിധി ബോർഡ് ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. 

വലിയചുടുകാട്ടിൽ ഉയർത്താനുള്ള പതാക ഇന്ന് രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വീട്ടിൽ നിന്നും അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സദാശിവൻപിള്ളയ്ക്ക് കൈമാറും. ബീച്ച് വാർഡ് ഇഎസ്ഐ ജങ്ഷന് തെക്കുവശം കാക്കരിയിൽ കരുണാകരന്റെ വസതിയിൽ നിന്നും മേഖലാ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി പവനൻ രക്തപതാക ഏറ്റുവാങ്ങും. ഇരു ജാഥകളും വൈകിട്ട് അഞ്ചിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. നൂറുകണക്കിന് വാഹനങ്ങൾ ജാഥയെ അനുഗമിക്കും. പി കെ മേദിനി പതാക ഉയർത്തും. തുടർന്ന് സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനാകും. ടി ജെ ആഞ്ചലോസ്, കെ അനിൽകുമാർ, എച്ച് സലാം എംഎൽഎ, പി വി സത്യനേശൻ തുടങ്ങിയവർ സംസാരിക്കും. പി കെ ബൈജു സ്വാഗതം പറയും. 

മാരാരിക്കുളത്ത് ആർ നാസർ പതാക ഉയർത്തും. വൈകിട്ട് 6.30ന് സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം സിപിഐ(എം) ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യും.
വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനാകും. കൃഷിമന്ത്രി പി പ്രസാദ്, ജി വേണുഗോപാൽ, പി വി സത്യനേശൻ, പി പി ചിത്തരഞ്ജൻ, ദീപ്തി അജയകുമാർ, വി ജി മോഹനൻ, ആർ ജയസിംഹൻ, പ്രഭാമധു തുടങ്ങിയവർ സംസാരിക്കും. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറയും. 

Exit mobile version