Site icon Janayugom Online

പൂവിളിക്കൊപ്പം നാടെങ്ങും പൂവിപണിയും സജീവമായി

പൂവിളിയുമായി പൊന്നോണക്കാലമെത്തി. അത്തം പിറന്നതോടെ മലയാളികൾ ഇനി ഓണത്തിരക്കിലേക്ക്. പൂവിളിക്കൊപ്പം നാടെങ്ങും പൂ വിപണിയും സജീവമായി. കോവിഡ് പ്രതിസന്ധികൾ ഒഴിഞ്ഞ ഈ ഓണക്കാലം ആഘോഷമാക്കാനൊരുങ്ങുകയാണ് പൂക്കച്ചവടക്കാർ. ജില്ലയിലെ പ്രധാന പൂവിൽപ്പന കേന്ദ്രമായ പാളയത്ത് പൂക്കൾ എത്തിത്തുടങ്ങി. ഇത്തവണ സ്കൂളുകളിലും കോളെജുകളിലുമെല്ലാം ഓണാഘോഷങ്ങൾ നടക്കുന്നുണ്ട്. വിവിധ ക്ലബുകളുടെയും റസിഡന്റ്സ് അസോസിയേഷന്റെയുമെല്ലാം നേതൃത്വത്തിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത് പ്രതീക്ഷ പകരുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. എത്തവണത്തെയും പോലെ ചെട്ടി, ജമന്തി, വാടാമല്ല, റോസാപ്പൂവ്, ഡാലിയ തുടങ്ങിയവ തന്നെയാണ് വിപണിയിലെ മുഖ്യ ആകർഷണം. 

കിലോയ്ക്ക് 60 മുതൽ 180വരെ വിലയിലാണ് പൂക്കളുടെ വരവ്. ചെട്ടി കിലോയ്ക്ക് 60 മുതൽ 100 വരെയാണ് വില. റോസ് 160, വാടാമല്ലി 130, ജമന്തി 180, ‍‍ഡാലിയ 140 എന്നിങ്ങനെയാണ് വില. എല്ലാ പൂക്കളും ചേർത്ത് 50 രൂപയ്ക്കുള്ള കിറ്റും വിൽപ്പനയ്ക്കുണ്ട്. വാടാമല്ലിയും ചെണ്ടുമല്ലിയുമാണ് തമിഴ്‌നാട്ടിൽ നിന്ന് കൂടുതലെത്തുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന പൂക്കൾക്ക് വില താരതമ്യേന കുറവായതിനാൽ ആവശ്യക്കാരും ഏറെയാണ്. അതേസമയം നിലവിൽ വിനായക ചതുർഥിയോടനുബന്ധിച്ച് പൂവിന് വില കൂടിയിട്ടുണ്ടെന്ന് പൂക്കച്ചവടക്കാർ പറഞ്ഞു. 

ഓണമടുക്കുമ്പോഴേക്കും വിലയിൽ വീണ്ടും മാറ്റമുണ്ടാകുമെന്നാണ് പാളയത്തെ വ്യാപാരികൾ പറയുന്നത്. ഉത്രാടം, തിരുവോണം ദിനങ്ങളിൽ വലിയ പൂക്കളം തീർക്കാനായി കൂടുതൽ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഗുണ്ടൽപേട്ട്, തെങ്കാശി, ബംഗളൂരു, ഡിണ്ടിഗൽ, കോയമ്പത്തൂർ, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി വിവിധ ജില്ലകളിലും ഇത്തവണ പൂക്കൃഷി ആരംഭിച്ചിരുന്നു. ചെണ്ടുമല്ല പൂക്കൾ കൃഷി ചെയ്ത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: the flower mar­ket has become active all over onam celebrations
You may also like this video

Exit mobile version