Site icon Janayugom Online

രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

governor

നിയമസഭ പാസാക്കിയ 15 ബില്ലുകളില്‍ രണ്ടെണ്ണത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ‘2012ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും’ ഭേദഗതി ബില്‍, 2023ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ബിൽ എന്നിവയിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. 

കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തിയുള്ളതാണ് ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും’ ഭേദഗതി ബില്‍. ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫുകൾ, പാരാ മെഡിക്കൽ വിദ്യാർഥികൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെ ആരോഗ്യപ്രവർത്തകരായി പരിഗണിക്കും. ഇതുകൂടാതെ അതത് കാലത്തിൽ സംസ്ഥാന സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗസറ്റ്‌ വിജ്ഞാപനത്തിലൂടെ മറ്റ് വിഭാഗങ്ങളെയും ഉൾപ്പെടുത്താം. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിപ്പിച്ചു. അതിക്രമങ്ങൾക്ക് പരമാവധി ഏഴു വർഷംവരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കുംവിധം വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് ഭേദഗതി. 

ചരക്കുകളുടെയോ സേവനങ്ങളുടെയോ അന്തർ- സംസ്ഥാന വിതരണത്തിൽ നികുതി ചുമത്തുന്നതിനും പിരിച്ചെടുക്കുന്നതിനും വ്യവസ്ഥ ഉണ്ടാക്കുന്ന 2017ലെ ചരക്ക് സേവന നികുതി ആക്ടിന്റെ ഭേദഗതിയാണ് കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ബില്ലിലൂടെ അംഗീകരിച്ചത്. ഇതനുസരിച്ച് ജിഎസ്‌ടി കൗൺസിലിന്റെ ഗുഡ്സ് ആന്റ് സർവീസസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ (ജിസ്റ്റാറ്റ്) കേരളത്തിൽ സ്ഥാപിക്കാൻ അംഗീകാരമായി. നിശ്ചിത സമയ പരിധിക്കുള്ളിൽ ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികളുടെ ജിഎസ്‌ടി രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നും 60 ദിവസമാക്കുന്നതും ഭേദഗതിയിൽ ഉൾപ്പെടുത്തി. 

Eng­lish Sum­ma­ry: The gov­er­nor signed two bills

You may also like this video

Exit mobile version