Site icon Janayugom Online

ഭീഷണി മുഴക്കി ഗവർണർ

governor

ഭരണഘടനാപരമായ പദവിയിലിരുന്നു ഭരണഘടനാ വിരുദ്ധമായ നടപടികളും പ്രഖ്യാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും അസാധാരണമായ മറ്റൊരു പ്രഖ്യാപനവുമായി രംഗത്തെത്തി. തന്റെ ഉത്തരവാദിത്തവും കൂറും ഭരണഘടനയോടല്ല, ആര്‍എസ്എസിനോടാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന വാക്കുകള്‍ പുറത്തുവന്നതോടെ ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളും ശക്തമായി.
മന്ത്രിമാരുടെ പ്രസ്താവനകള്‍ ഗവര്‍ണറുടെ പദവിയുടെ അന്തസിനെ താഴ്ത്തുന്നതാണെന്നും ഇത് തുടര്‍ന്നാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന. കേരള ഗവര്‍ണറുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പങ്കുവച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച മന്ത്രിമാരെ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കാനുള്ള അധികാരം തനിക്ക് ഇല്ലെന്ന് വ്യക്തമാണെങ്കിലും, ‘നാഗ്പൂര്‍’ ഉത്തരവാദിത്തത്തിന്റെ പേരില്‍ വീണ്ടും ഉണ്ടയില്ലാ വെടി പൊട്ടിച്ചുകൊണ്ട് പ്രതിപക്ഷത്തെയും വലതുപക്ഷ മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള നീക്കമായിരുന്നു ഗവര്‍ണറുടേതെന്ന് വിലയിരുത്തപ്പെടുന്നു.
ഭരണഘടനാപദവിക്ക് യോജിക്കാത്ത തരത്തിലുള്ള ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മന്ത്രിമാരെ ഒഴിവാക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നില്ലെന്ന് ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാത്രമെ ഇത്തരം കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനാകൂവെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി അഭിപ്രായപ്പെട്ടു.
നേരത്തെയും നിരവധി വിഷയങ്ങളിലായി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഇടപെടലുകളും പ്രഖ്യാപനങ്ങളും മാധ്യമങ്ങള്‍ക്കുമുന്നിലും അല്ലാതെയും ഗവര്‍ണര്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഗവര്‍ണര്‍ അസാധാരണമായ ഇടപെടല്‍ നടത്തിയത്. താന്‍ ആര്‍എസ്എസുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്നത് മറ്റ് ചില കേന്ദ്രങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണെന്ന വാദഗതികളും ശക്തമാണ്.

മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ല: കാനം

വിജയവാഡ: മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയൂ. ജനാധിപത്യം നിലവിൽ വന്നിട്ട് കാലം കുറെയായി. ഗവർണറുടെ പരാമർശത്തെ പറ്റി ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും കാനം പ്രതികരിച്ചു.
ഭരണഘടനയ്ക്ക് മുകളിലല്ല ഗവർണറെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഗവർണർ എന്തു കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്ന് അറിയില്ല. ഭരണഘടനക്ക് മുകളിൽ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് എല്ലാവരും ഓർക്കണം ഗവർണർ അധികാര പരിധി ലംഘിച്ചാൽ ബഹുമാനം ഉണ്ടാവില്ല. ജനാധിപത്യത്തിൽ ആർക്കും ആരെയും ഭീഷണിപ്പെടുത്താനാവില്ലെന്നും രാജൻ പറഞ്ഞു.

Eng­lish Sum­ma­ry: The gov­er­nor threatened

You may also like this video

Exit mobile version