Site iconSite icon Janayugom Online

സംഘ്പരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുകയറാനാണ് ഗവര്‍ണറുടെ ശ്രമം; എം വി ഗോവിന്ദന്‍

സംഘ്പരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുകയറാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാലാവധി പൂർത്തിയാവാറായതോടെ അദ്ദേഹം അടിമുടി പ്രകോപനമുണ്ടാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. സംഘ്പരിവാർ വേദികളിലാണ് ഗവർണർ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സംഘ്പരിവാറുമായുള്ള അടുത്ത ബന്ധം വച്ച് അവരുടെ അജണ്ടകൾ ഔപചാരികമായി നടത്തുന്ന നിലപാടാണ് ഗവർണർക്കുള്ളത്. സെനറ്റിലേക്ക് ​ഗവർണർ നടത്തിയ നാല് നോമിനേഷനുകൾ മാത്രമല്ല എല്ലാ നിർദേശങ്ങളും സ്റ്റേ ചെയ്യേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണറുടെ മനോനില ജനങ്ങള്‍ മനസിലാക്കും. ഗവർണര്‍ സ്ഥാനത്തിരുന്നുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകൾ പദവിക്ക് ചേർന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണം. കരിങ്കൊടി കാണിക്കുന്നത് ഒരുതരത്തിലും ഉപേക്ഷിക്കാനാകുന്ന സമരരീതിയല്ലെന്നും ആത്മഹത്യപരമായ രീതിയില്‍ നടത്തുന്ന പ്രതിഷേധത്തെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ രീതിയില്‍ ഇത്തരം സമീപനങ്ങളെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുന്നു എന്നതിന് തെളിവാണ് നവകേരള സദസിലെ ജനപങ്കാളിത്തമെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു. അവധി ദിവസങ്ങളിൽ തിരക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്. ശബരിമലയിൽ എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും തയ്യാറാക്കിയിട്ടുണ്ട്.

ബസിൽ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമായി കാണിക്കുന്ന സമീപനമുണ്ടായെന്നും ബിജെപി നടത്തിയ വ്യാജ പ്രചാരണം കോൺ​ഗ്രസും ഏറ്റെടുത്തു. നവകേരള സദസിനെ തളർത്തുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ നവകേരള സദസ് വലിയ ജന പിന്തുണയോടുകൂടി മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: The gov­er­nor’s attempt is to enter the good list of the Sangh Pari­var; MV Govindan
You may also like this video

Exit mobile version