Site iconSite icon Janayugom Online

ഹേമ കമ്മറ്റി റിപ്പോർട്ട് കുറ്റപത്രമാകുന്നു; റിപ്പോർട്ട് പുറത്തിറങ്ങി ഒരാഴ്ചക്കുള്ളിൽ രാജിവച്ചത് രണ്ട് പ്രമുഖർ

മലയാള ചലച്ചിത്ര വ്യവസായത്തിലെ സ്‌ത്രീ പ്രൊഫഷണലുകളെ ബാധിക്കുന്ന വ്യവസ്ഥാപിതമായ കുറ്റപത്രമായി ഹേമ കമ്മറ്റി റിപ്പോർട്ട് മാറുമ്പോൾ ഒരാഴ്ചക്കുള്ളിൽ രാജി വെച്ചത് മലയാള ചലച്ചിത്രത്തിലെ രണ്ട് അതികായർ. എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിക്കിന്റെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേയും രാജി മലയാള സിനിമയിൽ ഉണ്ടാക്കുന്ന കൊടുംങ്കാറ്റ് ചെറുതല്ല. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുമെന്നാണ് സൂചന. മലയാള സിനിമ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലൈംഗിക ചൂഷണവും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ സംവിധായകരുടെയും നിർമാതാക്കളുടെയും നിർദേശ പ്രകാരം വഴിവിട്ട കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന അവസ്ഥക്കൊപ്പം ലഹരി ഉപയോഗത്തിന്റെ വ്യാപനവും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു.

ഓഗസ്റ്റ് 19 നാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. 2017 ഫെബ്രുവരി 17 ന് മലയാളത്തിലെ ഒരു പ്രമുഖ നടിയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കാറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത് . ഏറെ പ്രതിഷേധം ആളിക്കത്തിച്ച സംഭവത്തിന് പിന്നിൽ ഒരു പ്രമുഖ നടനാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ . ഈ സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്തിറങ്ങി. വനിതാ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്‌ധർ എന്നിവരടങ്ങുന്ന വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ലിയുസിസി) രൂപീകരിച്ചു. 

2017 മെയ് 18 ന് ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് ഒരു നിവേദനം നൽകി, സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സംസ്ഥാനത്തെ സിനിമാ വ്യവസായത്തെ ബാധിക്കുന്ന ലൈംഗികാതിക്രമവും വ്യാപകമായ ലിംഗ അസമത്വവും അന്വേഷിക്കാൻ കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ ജൂലൈയിൽ സംസ്ഥാന സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. വ്യവസായ രംഗത്തെ ഒന്നിലധികം സ്ത്രീകളുമായി വിവിധ വിഷയങ്ങളിൽ സംസാരിച്ചതിന് ശേഷം കമ്മിറ്റി 295 പേജുള്ള റിപ്പോർട്ട് 2019 ഡിസംബറിൽ സർക്കാരിന് സമർപ്പിച്ചു. 

ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. മലയാള സിനിമയെ ലഹരി മാഫിയയും ക്രിമിനൽ സംഘങ്ങളുമാണ് നിയന്ത്രിക്കുന്നതെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുവെന്നും റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കും. സഹകരിക്കാൻ തയാറാകാത്തവരെയും പ്രശ്നങ്ങൾ തുറന്നുപറയുന്നവരെയും പ്രശ്നക്കാരെന്ന് മുദ്രകുത്തി സിനിമയിൽനിന്ന് മാറ്റി നിർത്തുകയും വിലക്കുൾപ്പെടെയുള്ള നടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. നടി ശാരദ, മുൻ ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

You may also like this video

Exit mobile version