Site iconSite icon Janayugom Online

ലക്ഷദ്വീപ് എം പി കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹെെക്കോടതി മരവിപ്പിച്ചു

വധശ്രമകേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹെെക്കോടതി മരവിപ്പിച്ചു. കവരത്തി സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ച കേസിലാണ് ഹെെക്കോടതിയുടെ നടപടി. ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ഫൈസലിന്റെ അപേക്ഷയിലാണ് കേരള ഹൈക്കോടതിയുടെ നടപടിയുണ്ടായത്. മുഹമ്മദ് ഫെെസലടക്കം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേർക്ക് ആശ്വാസമാണ് വിധി. നിലവിൽ കണ്ണൂർ ജയിലിലുള്ള ഇവർക്ക് ഉടനെ മോചിതരാകാനാകും.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

2009‑ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ്‌ എൻസിസി എംപിയായ മുഹമ്മദ് ഫെെസലിന് കവരത്തി സെഷൻസ് കോടതി തടവ്‌ ശിക്ഷ വിധിച്ചത്‌.തെരഞ്ഞെടുപ്പിനിടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ. 32 പേരാണ് കേസിലെ പ്രതികൾ. ഇതിലെ ആദ്യ നാല് പേർക്കാണ് തടവുശിക്ഷ വിധിച്ചത്. ജനുവരി 11നാണ്‌ സെഷൻസ്‌ കോടതി 10 വർഷം തടവും ഒരുലക്ഷം വീതം പിഴയും വിധിച്ചത്‌. 13ന്‌ ലോക്‌സഭാ സെക്രട്ടറി ജനറൽ ഫൈസലിനെ അയോഗ്യനാക്കി. 18ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

Eng­lish Summary:The High Court stayed the ver­dict find­ing the Lak­shad­weep MP guilty

You may also like this video

Exit mobile version