Site iconSite icon Janayugom Online

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; 19കാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, ആരോഗ്യനിലയില്‍ പുരോഗതി

വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യപന്‍ ചവിട്ടി താഴെയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 19 വയസുകാരി ശ്രീക്കുട്ടിയെ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിയെറിഞ്ഞ പ്രതി പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ തമ്പാനൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്നലെ രാത്രി 11 മണിക്ക് രേഖപ്പെടുത്തി. പ്രകോപനമൊന്നും കൂടാതെയായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ പ്രതിയുടെ ക്രൂരതം. ശുചിമുറിയില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ സുരേഷ് പുറകില്‍ നിന്ന് ചവിട്ടി ട്രെയിനിന് പുറത്തേക്ക് വീണത്. ഇരുവരും തമ്മില്‍ ഒരു സംസാരം പോലുമുണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ അര്‍ച്ചന പറഞ്ഞു.

തന്നെയും സുരേഷ് തള്ളിയിടാന്‍ ശ്രമിച്ചെന്ന് ദൃക്സാക്ഷിയായ അര്‍ച്ചന വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ താഴേക്ക് വീഴാന്‍ പോയെങ്കിലും ഇത് കണ്ട് ഓടിയെത്തിയ മറ്റൊരു യാത്രക്കാരന്‍ രക്ഷിച്ചുവെന്ന് അര്‍ച്ചന പറഞ്ഞു. പാളത്തിലേക്ക് തെറിച്ചുവീണ യുവതിയെ നാട്ടുകാരും ട്രെയിനിലെ യാത്രക്കാരും ചേര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് യുവതിയുടെ നില അതീവ ഗുരുതരമെന്ന് കണ്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. യുവതിയോട് അതിക്രമം കാണിച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിയ അക്രമിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് റെയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അതേസമയം സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നു. തിരുവനന്തപുരം പനച്ചമൂട് വോങ്കോട് സ്വദേശിയാണ് സുരേഷ്. ഇയാളുടെ മദ്യപാനം കാരണം ഭാര്യ മക്കളുമൊത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കമ്പിവേലി കെട്ടുന്നതാണ് ഇയാളുടെ ജോലി. തൊഴില്‍ അന്വേഷിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയോട് ഈ ക്രൂരത ഇയാള്‍ കാണിച്ചത്. എന്നാല്‍ താന്‍ മദ്യപിച്ചുവെന്ന് സുരേഷ് മാധ്യമങ്ങളോട് ഉള്‍പ്പെടെ സമ്മതിച്ചിട്ടുണ്ടെങ്കിലും താന്‍ ചവിട്ടിയിട്ടില്ലെന്നും യുവതികള്‍ ഭ്രാന്ത് പറയുകയാണെന്നാണ് ഇയാള്‍ മാധ്യമങ്ങളെ നോക്കി പറഞ്ഞു. കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്. 

Exit mobile version