Site icon Janayugom Online

മേല്‍ശാന്തിയെ മര്‍ദ്ദിച്ച സംഭവം; പൊലീസ് നടപടിയില്‍ ഭക്തര്‍ക്ക് പ്രതിഷേധം

attack

മേൽശാന്തിയെ ക്ഷേത്രചടങ്ങുകൾക്കിടെ മർദ്ദിച്ച് രസീത് ബുക്കുകൾ നശിപ്പിച്ച സംഭവത്തിൽ പൊലീസ് നടപടികളിൽ ഭക്തർക്കു പ്രതിഷേധം. ക്ഷേത്രത്തിൽ അക്രമം കാട്ടി ഒരാഴ്ച പിന്നിട്ടിട്ടും അക്രമത്തിനിരയായ മേൽശാന്തിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാത്തത് ദുരൂഹതകൾക്കിടയാക്കിയിട്ടുണ്ട്. പരിക്കേറ്റ മേൽശാന്തിയെ രണ്ടു തവണ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചതായും ഭക്തര്‍ പറയുന്നു. 

തിരുവിതാംകൂർ ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിൽപെട്ട വയലാർ കുമരംകോട് ഗണപതിക്കൽ ക്ഷേത്രത്തിലെ മേൽശാന്തി പി എസ് സുനിൽകുമാറിനു നേരേയൈയാണ് അക്രമമുണ്ടായത്. ജനുവരി 24നായിരുന്ന സംഭവം. സമൂഹമാധ്യമങ്ങളിലിടാൻ വഴിപാട് രസീത് തിരുത്തി നൽകിയില്ലെന്ന കാരണത്താലാണ് മർദ്ദനമെന്നാണ് വിവരം. അക്രമത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസറാണ് അക്രമവിവരങ്ങൾ കാട്ടി പോലീസിൽ പരാതി നൽകിയത്. വഴിപാട് രസീതിലെ പേരുതിരുത്താൻ സാധിക്കില്ലെന്നറിയിച്ചപ്പോൾ രസീതുകീറി നശിപ്പിക്കുകയും അക്രമംകാട്ടി ഉപകരണങ്ങൾ തട്ടിമറിക്കുകയും അസഭ്യപറഞ്ഞ് അക്രമിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്.

മർദ്ദനത്തെ തുടർന്ന് ക്ഷേത്രത്തിലെപൂജകൾ മുടങ്ങിയ സാഹചര്യമുണ്ടായിരുന്നു. ദേവസ്വംബോർഡിടപെട്ട് മറ്റൊരു ക്ഷേത്രത്തിലെ ശാന്തിയെ ചുമതലപെടുത്തിയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. സംഭവം ഒതുക്കിതീർക്കുന്നതിനായി ഉന്നതതലത്തിൽ ഇടപെടലുകൾ നടക്കുന്നതായ വിമർശനങ്ങളും ഉയരുന്നുണ്ട്. 

Eng­lish Sum­ma­ry: The inci­dent of beat­ing up Melshan­ti; Devo­tees protest against police action

You may also like this video

Exit mobile version