വീട്ടമ്മയുടെ നാലര പവന്റെ സ്വർണ്ണമാല സ്കൂട്ടറിൽ വന്നു പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ പിടികൂടി. കമ്പംമെട്ട് സ്വദേശിയായ അമൽ ഷാജി, ആലപ്പുഴ സ്വദേശിയായ ലിഖിൻ ഇഗ്നേഷ്യസ് എന്നിവരെയാണ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്.
പുല്ലുവെട്ടിക്കൊണ്ട് പോവുകയായിരുന്ന വെൺമണി സ്വദേശിയായ സിമിലി എന്ന സ്ത്രീയുടെ മാലയാണ് സ്കൂട്ടറിൽ വന്ന രണ്ടുപേർ പൊട്ടിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഹെൽമെറ്റും ജാക്കറ്റും വെച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വന്നവരാണ് പൊട്ടിച്ചുകൊണ്ട് പോയത്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഇടുക്കി ഡിവൈഎസ്പി രാജൻ കെ അരമനയുടെ നേതൃത്വത്തിൽ ഇടുക്കി സിഐ സന്തോഷ് സജീവ്, കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർ താജുദ്ദീൻ അഹമ്മദ്, എസ്ഐമാരായ സജീവ് മാത്യു, സീനിയർ സിപിഒ മാരായ അനീഷ് കെ ആർ ശരീഫ്, ബിജു ബഷീർ സേതു അനീഷ് പീറ്റർ മനു ബേബി, ആതിര, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

