തൃശൂർ പുളളിലെ കലുങ്ക് സദസില്‍ വയോധികയെ അപമാനിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള നീരസം പരസ്യമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും സുരേഷ് ഗോപി നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി 30 ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിച്ചിട്ടുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ബിജെപി ഹെല്‍പ് ഡെസ്‌കുകളുണ്ട്. അവിടെ പോയി നിവേദനവും പരാതിയുമൊക്കെ കൊടുത്താൽ അതെല്ലാം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ്‌ഗോപി തുടർച്ചയായി സ്വീകരിക്കുന്ന നിലവിട്ട വർത്തമാനങ്ങൾ പാർട്ടിക്ക് ക്ഷീണം ചെയ്യുന്നതായി അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ഇരിങ്ങാലക്കുട പൊറത്തിശേരിയിൽ കലുങ്ക് സംവാദത്തിനിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ അഭ്യർഥനയോടായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു ആദ്യ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് വയോധിക പ്രതികരിച്ചപ്പോഴാണ് ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന മറുപടി നൽകിയത്. ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക ചോദിച്ചതോടെ ‘അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്’ എന്നായിരുന്നു മറുപടി.

