കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ സുഷമയുടേത് കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുധൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നു. സുഷമയുടെ തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സുഷമയെ മർദ്ദിച്ച് കൊലപ്പെടുത്തി കുളത്തിൽ തള്ളുകയായിരുന്നു.
സുഷമയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുമുണ്ട്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധനെ ( 60) ഇന്നലെ വീടിന് സമീപത്തെ പുളി മരത്തിൽ തൂങ്ങിമരിച്ച നിലയിലും സുഷമ( 54)യെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ ഇന്നലെ രാവിലെ മുതൽ കാണാനില്ലായിരുന്നു. സമീപത്തുള്ള വീടുകളിൽ വീട്ടു ജോലികൾക്കായി സുഷമ പോകുമായിരുന്നു. ഇതേ തുടർന്ന് ജോലി ചെയ്യുന്ന വീടുകളിൽ നടത്തിയ തെരച്ചിലിനൊടുവിൽ വൈകുന്നേരം അഞ്ചോടെയാണ് വീടിനു സമീപമുള്ള പായൽ നിറഞ്ഞ കുളത്തിൽ നിന്നും സുഷമയുടെ മൃതശരീരം കണ്ടെത്തിയത്. വീടിനു സമീപം കണ്ട ചോരപ്പാടുകളും മണലിൽ കണ്ട വലിച്ചിഴച്ച പാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സുഷമയുടെ മൃതശരീരം കണ്ടെത്താൻ സഹായിച്ചത്.

