Site icon Janayugom Online

സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരം കൂടുതല്‍ ശക്തമായി

സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരം കൂടുതല്‍ ശക്തമായി. സിപിഐ നേതൃത്വത്തില്‍ നേരത്തെ പിടിച്ചെടുത്തതിന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഭൂമിയും പ്രവര്‍ത്തകര്‍ കയ്യടക്കി. തെലങ്കാന സംസ്ഥാനം രൂപീകൃതമായതിന്റെ വാര്‍ഷിക ദിനമായ ജൂണ്‍ രണ്ടിനാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഭൂമി കയ്യടക്കിയത്. 476, 478, 506 എന്നീ സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമിയാണ് പിടിച്ചെടുത്തത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തക്കല്ലപ്പള്ളി ശ്രീനിവാസ് റാവു, ജില്ലാ സെക്രട്ടറി മേകല രവി നേതാക്കളായ എസ്‌കെ ബാഷ്മിയ, ഡി ലക്ഷ്മണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭൂമി പിടിച്ചെടുക്കല്‍ നടന്നത്.

മൂന്നാഴ്ചകള്‍ക്ക് മുമ്പ് വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്ത് മൂന്നാഴ്ച മുമ്പ് 15 ഏക്കര്‍ ഭൂമി കയ്യേറി കൈവശം വച്ചുവരികയാണ്. രണ്ടിടങ്ങളിലെയും ഭൂമി എത്രയും വേഗം ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും പതിച്ചുനല്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ സംസ്ഥാന വകുപ്പ് മന്ത്രിക്ക് ഇന്ന് നിവേദനം നല്‍കി. ശ്രീനിവാസറാവു, മേകല രവി എന്നിവരാണ് മന്ത്രി എറബെല്ലി ദയകര്‍ റാവുവിന് നിവേദനം നല്‍കിയത്.

പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാം ഭൂമി പിടിച്ചെടുക്കല്‍ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തക്കല്ലപ്പള്ളി ശ്രീനിവാസ് റാവു പറഞ്ഞു. എട്ട് വര്‍ഷമായി പട്ടയം വിതരണം ചെയ്യാതെയും വീടുകള്‍ നിര്‍മിച്ചു നല്‍കാതെയും പാവപ്പെട്ടവരെ വഞ്ചിക്കുന്ന സമീപനമാണ് ടിആര്‍എസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീനിവാസ് റാവു പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നത് വരെ നിയമനടപടികളെ ഭയക്കില്ലെന്നും വീടുകള്‍ ഉറപ്പാക്കുന്നത് വരെ ഭൂമി തര്‍ക്കം രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

Eng­lish sum­ma­ry; The land strug­gle start­ed under the lead­er­ship of the CPI intensified

You may also like this video;

Exit mobile version