Site icon Janayugom Online

ബിജെപിയെ തുരത്തുക ലക്ഷ്യം: ഇടതുപാർട്ടികൾ

യുപിയിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇടതുപാർട്ടികൾ. അഞ്ച് വർഷത്തെ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ മോശം ഭരണം തുറന്നുകാട്ടുമെന്ന് സിപിഐ ദേശീയ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ പറഞ്ഞു. ബിജെപിയെ തടയുന്നതിന് എസ്‍പി സ്ഥാനാർത്ഥികളെയോ ബിജെപി സ്ഥാനാർത്ഥികളെ തോല്പിക്കാൻ സാധ്യതയുള്ളവരെയോ പിന്തുണയ്ക്കുമെന്ന് സിപിഐ(എം) നേതാവ് ഹിര ലാൽ യാദവ് പറഞ്ഞു. 

സിപിഐ 45–48 സീറ്റുകളിൽ മത്സരിക്കുമെന്ന് അതുൽ കുമാർ അഞ്ജാൻ പറഞ്ഞു. 32 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. ബാക്കിയുള്ളവരെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷക സമരത്തെ പാർട്ടി പിന്തുണയ്ക്കുന്നുണ്ടെന്നും കർഷകരുടെ പ്രശ്നങ്ങൾ പ്രചാരണത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുകയും വിദേശപാലങ്ങളുടെ ചിത്രങ്ങൾ യുപിയിൽ ആണെന്ന് പ്രദർശിപ്പിക്കുകയും ആദിത്യനാഥ് സർക്കാർ ആയിരക്കണക്കിന് കോടി രൂപ പ്രചരണത്തിന് ചെലവഴിച്ചുവെന്നും അതുൽകുമാർ പറഞ്ഞു.
സിപിഐ(എം) 4–5 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ഡിയോറിയയിലെ സേലംപുർ, ചന്ദൗലിയിലെ ചക്കിയ, അലഹബാദിലെ കൊറാവോ, മിർസാപുരിലെ മാരിഹാൻ എന്നിവിടങ്ങളിൽ ഇതിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാരണാസിയിലെ റൊഹാനിയ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതും പരിഗണനയിലുണ്ടെന്ന് സിപിഐ(എം) വക്താവ് പറഞ്ഞു. ബിജെപിക്ക് പ്രധാന വെല്ലുവിളിയായി സമാജ്‍വദി പാർട്ടി ഉയർന്നതിനാൽ അവരുമായി ബന്ധപ്പെട്ടിരുന്നു. പാർട്ടിക്ക് 40 ജില്ലകളിൽ ശക്തമായ സംഘടനാ സാന്നിധ്യമുണ്ടെന്നും 60 ജില്ലകളിൽ മറ്റ് ഇടതുപാർട്ടികൾക്ക് ശക്തിയുണ്ടെന്നും അങ്ങനെ 100 ​​മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടത് പാർട്ടികൾക്ക് കഴിയുമെന്നും സിപിഐ(എം) നേതാവ് വ്യക്തമാക്കി. 

ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സിപിഐ (എംഎൽ) പ്രതിനിധി സംഘം സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കാണുകയും മതേതര രാഷ്ട്രീയത്തിന് അനുകൂലമായ തന്ത്രങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സിപിഐ (എംഎൽ) ന് ബിഹാറിന് സമീപമുള്ള അസംഗഢിലും ഗാസിപുരിലും സ്വാധീനമേഖലകളുണ്ട്.
eng­lish summary;The Left par­ties have said that they will make every effort to pre­vent the BJP from return­ing to pow­er in UP
You may also like this video;

Exit mobile version