Site icon Janayugom Online

ചരിത്രത്തെ വളച്ചൊടിച്ച് ജനതയെ ഭിന്നിപ്പിക്കാനുള്ള നീക്കം അപകടകരം: കാനം

സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരത്തിലൂടെ ശ്രമിച്ചതെങ്കില്‍ ഇന്ന് ചരിത്രത്തെ വളച്ചൊടിക്കുവാനും ജനങ്ങളെ ഭിന്നിപ്പിക്കുവാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോയിന്റ് കൗണ്‍സിലിന്റെയും സാംസ്‌കാരിക വേദിയായ നന്മയുടെയും ആഭിമുഖ്യത്തില്‍ മതേതര ഇന്ത്യയിലെ മരിക്കാത്ത സത്യാന്വേഷണങ്ങള്‍ എന്ന പ്രമേയം ആസ്പദമാക്കി സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം മതരാഷ്ട്രവാദം ഉന്നയിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന കാഴ്ച അപകടകരമാണ്. ജനാധിപത്യവും മതനിരപേക്ഷതയും ഉറപ്പാക്കാന്‍ ശക്തമായ സാമൂഹ്യ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യനെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍പ്പെടുത്തപ്പെടുന്ന ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനും ജനാധിപത്യുവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാനും വേണ്ടി ശക്തമായി സാസ്കാരിക ഇടപെടലുകള്‍ ആവശ്യമുള്ള സന്ദര്‍ഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ മനുഷ്യത്വത്തിന്റെ മാനവികതയുടെ പ്രതീകമാണ് ഗാന്ധിജിയെന്ന് ഡോ. രാജ ഹരിപ്രസാദ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജനാധിപത്യത്തിലെ സഹിഷ്ണുത ലോകത്തിന് കാട്ടിക്കൊടുത്ത രാജ്യമാണ് ഇന്ത്യയെന്നും കേന്ദ്രഭരണകൂടത്തിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധിക്കാതെ മൗനം പാലിക്കുന്ന സമീപനം ഫാസിസത്തോടുള്ള സന്ധിചെയ്യലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്‌ഖാന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ട്രഷറര്‍ കെ പി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: The move to dis­tort his­to­ry and divide peo­ple is dan­ger­ous: Kanam

You may also like this video

Exit mobile version