വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ധനുവച്ചപുരം സ്വദേശിനി സെലീനാമ്മയുടെ മരണത്തിലെ ദുരൂഹതയെ തുടർന്ന് കല്ലറ പൊളിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി പള്ളിയുടെ സമീപം താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോറൻസിക് സംഘം അടക്കം നേരത്തെ പള്ളിയിൽ എത്തിയിരുന്നു.11 മണിയോടെയാണ് കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു. മണിവിള പള്ളിയിലാണ് സെലീനാമ്മയുടെ സംസ്കാരം നടന്നത്.
ജനുവരി 17നാണ് സെലീനാമ്മയെ ധനുവച്ചപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു. ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് മകൻ രാജു പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ രാജന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ 17നാണ് ധനുവച്ചപുരം എൻ.എസ്.എസ് സ്‌കൂളിനു പിറകിൽ വൈദ്യൻവിളാകം രാജ് ഭവനിൽ സെലീനാമ്മ(75)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചകിത്സയിലായിരുന്നു സെലീനാമ്മ. തുടർന്ന് ബന്ധുക്കൾ മാണിവിള ആർസി പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.

