Site icon Janayugom Online

അടുത്ത വകഭേദം മാരകം ; ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ കോവിഡിന്റെ അവസാനത്തെ വകഭേദമല്ലെന്നും പുതിയ വകഭേദം കൂടുതല്‍ മാരകമായിരിക്കുമെന്നും മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ കോവിഡിന്റെ അവസാനത്തെ വകഭേദമായിരിക്കില്ലെന്ന് നേരത്തെയും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു.

അടുത്ത വകഭേദവും കൂടുതല്‍ വ്യാപന ശേഷിയുള്ളതും വാക്സിനുകള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്തതുമായിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒയിലെ രോഗപര്യവേക്ഷകയായ ഡോ. മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു. നിലവിലെ വൈറസിനെ മറികടന്ന് എത്തുന്നതിനാല്‍ പുതിയ വകഭേദത്തിന് കൂടുതല്‍ വ്യാപനശേഷി ഉണ്ടാകും.

എന്നാല്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണവും ഒഴിവാക്കാന്‍ സാധിക്കും. ഒമിക്രോണ്‍ തരംഗത്തില്‍ ഈ വസ്തുത പ്രകടമായിരുന്നുവെന്നും ഡോ. മരിയ പറഞ്ഞു. നിലവില്‍ കോവിഡിന്റെ വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും.

കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന അസുഖം ആയതുകൊണ്ടുതന്നെ ഇടവിട്ടിടവിട്ട് രോഗ വ്യാപനം ഉണ്ടാകുമെന്നും ഡോ. മരിയ പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മരണനിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണമായിരുന്നു. ഡെല്‍റ്റയെ ഡബ്ല്യുഎച്ച്ഒ ആശങ്കയുടെ വകഭേദം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

eng­lish summary;The next vari­ant is fatal; World Health Organization

you may also like this video;

Exit mobile version