Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടുന്നു; സുധാകരന് പിന്നാലെ മുല്ലപ്പള്ളിയും രംഗത്ത്

നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത്. മുന്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന് പിന്നാലെ മറ്റൊരു മുന്‍ കെപിസിസി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥാനാര്‍ത്ഥി മോഹവുമായി സജീവമാകുന്നു. പൊതു രംഗത്തു നിന്ന് ഒഴിഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന മുല്ലപ്പള്ളിയാണ് മത്സരിക്കാനുള്ള ആഗ്രഹവുമായി എത്തിയിട്ടുള്ളത്. ഇതു കോണ്‍ഗ്രസില്‍ വലിയചര്‍ച്ചയ്ക്കും പൊട്ടിത്തെറിക്കും ഇടയാക്കിയിട്ടുണ്ട്.

പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ് . പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും എന്ന് തുറന്നു പറഞ്ഞതിലൂടെ അത് കണ്ടില്ലെന്ന് നടിക്കാൻ കോൺഗ്രസ് നേതൃത്വത്തിനും കഴിയാത്ത അവസ്ഥയുമാണ്. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം എന്നാണ് സൂചനകൾ. ഈ രണ്ട് സീറ്റും നോട്ടമിട്ട് കോൺഗ്രസിൽ ഡസണ്‍ കണക്കിന് നേതാക്കളാണ് രംഗത്തുള്ളത്. അവിടെയാണ് മുല്ലപ്പള്ളിയുടെ സീറ്റ് മോഹവും . നാദാപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എം അഭിജിത്ത് സീറ്റിനായി രംഗത്തു സജീവമാണ്. ഇവിടെ മുസ്ലീംലീഗും നോക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. കൊയിലാണ്ടിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍‍ സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞ് രംഗത്തുണ്ട്. കെ മുരളീധരന്റെ അടുത്ത അനുയായികളില്‍ ഒരാള്‍ കൂടിയാണ് പ്രവീണ്‍ കുമാര്‍.

ഇതിനിടെ സീനിയർ നേതാക്കൾ മത്സര രംഗത്തുണ്ടാകുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ അനുകൂലിച്ചും എതിർത്തും സൈബർ ഇടങ്ങളിലും ചർച്ചതുടങ്ങിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്രമന്ത്രി പദം ഉൾപ്പെടെ സ്ഥാനമാനങ്ങൾ ലഭിച്ച മുല്ലപ്പള്ളി വീണ്ടും മത്സര രംഗത്തേക്കുവരരുതെന്നും പുതുതലമുറയ്ക്ക് അവസരം നൽകണമെന്നുമാണ് കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ അടക്കം ഉയരുന്ന പ്രതികരണങ്ങൾ.

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനമെങ്കിലും കെപിസിസി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു നീക്കം ഉണ്ടാവില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ വരുന്ന സൂചന. പക്ഷേ മുല്ലപ്പള്ളിയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായവും പ്രധാനമാകും.

Exit mobile version