Site icon Janayugom Online

വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുന്നു; അനുപാതം കുറയുന്നു

1957 മുതല്‍ 2019 വരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും അനുപാതം കുറയുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖ. 1957ല്‍ 45 വനിതകള്‍ മാത്രം മത്സരരംഗത്തുണ്ടായിരുന്നത് 2019ലേക്ക് എത്തുമ്പോള്‍ 726 ആയി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1952ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ലിംഗാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ല.
എന്നാല്‍ പുരുഷ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി സ്ത്രീ സ്ഥാനാര്‍ത്ഥിത്വം വര്‍ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷന്‍മാരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1957ല്‍ 1,474 പുരുഷന്‍മാരാണ് സ്ഥാനാര്‍ത്ഥികളായിരുന്നത്. 2019 ആയപ്പോഴേക്കും 7,322 പേര്‍ സ്ഥാനാര്‍ത്ഥികളായി രംഗത്തുവന്നു. മത്സരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം അഞ്ച് ഇരട്ടി വര്‍ധിച്ചു.
അതേസമയം സ്ത്രീകളെ സംബന്ധിച്ച് 16 മടങ്ങ് വര്‍ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇതുവരെ 1000 കടന്നിട്ടില്ല. തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീ സംവരണത്തിനായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം 27 വർഷങ്ങൾക്ക് ശേഷമേ നടപ്പിലാകൂ എന്ന വെെചിത്ര്യവുമുണ്ട്.

2019ലെ പൊതു തെരഞ്ഞെടുപ്പില്‍ 8,054 സ്ഥാനാര്‍ത്ഥികളില്‍ വനിതാ മത്സരാര്‍ത്ഥികള്‍ ആകെ 726 ആയിരുന്നു. അതായത് ഒമ്പത് ശതമാനം. ഇവരില്‍ മൂന്നിലൊന്നുപേരെ ഒരു രാഷ്ട്രീയപാര്‍ട്ടികളും പിന്തുണച്ചിരുന്നില്ല. 2014ല്‍ 8,251 സ്ഥാനാര്‍ത്ഥികളില്‍ 668 സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളായിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സാഹചര്യങ്ങള്‍ക്ക് വലിയമാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള 80 സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേര്‍ മാത്രമാണ് വനിതകള്‍. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ 91 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിച്ചത്. അതില്‍ 12 പേര്‍ വനിതകളായിരുന്നു. എന്നാല്‍ ഇവരാരും വിജയിച്ചില്ല. നിലവില്‍ ബിജെപി പ്രപഖ്യാപിച്ച 417 സീറ്റില്‍ ആകെ 68 എണ്ണത്തിലാണ് വനിതകള്‍ മത്സരിക്കുന്നത്. 

2019ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ എട്ട് സ്ത്രീകള്‍ വിജയിച്ചു. ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലെ ഉള്‍പ്പെടെ ഉള്ളവര്‍ രാഷ്ട്രീയ പശ്ചത്തലമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. 1957ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 45 സ്ത്രീകളില്‍ 22 പേര്‍ വിജയിച്ചു. അതാതയത് 48.88 ശതമാനം വിജയം. ഈ വിജയശതമാനം 2019 ആയപ്പോഴേക്കും കുറഞ്ഞു. 726 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതില്‍ 78 സ്ത്രീകളാണ് വിജയിച്ചത്, 10.74 ശതമാനം. അതുപോലെതന്നെ പുരുഷസ്ഥാനാര്‍ത്ഥികളുടെ വിജയശതമാനത്തിലും കുറവ് രേഖപ്പെടുത്തി. 1957ലെ 31.7 ശതമാനം 2019 ആയപ്പോള്‍ 6.4ശതമാനം ആയി. 

Eng­lish Sum­ma­ry: The num­ber of women can­di­dates is increas­ing; The ratio decreases
You may also like this video

Exit mobile version