Site iconSite icon Janayugom Online

പൊലീസിനെ ഇകഴ്ത്താനുള്ള പ്രതിപക്ഷ ശ്രമം പാളി

ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായ കേരള പൊലീസിനെ മോശമായി ചിത്രീകരിക്കാനുള്ള പ്രതിപക്ഷ ശ്രമം വിഫലം. 

പൊലീസ് വിഷയത്തിലുള്ള ഉപക്ഷേപം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലാവുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തുണ്ടായ ഭീകരമായ പൊലീസ് അതിക്രമങ്ങളുടെ കണക്കുകള്‍ ഭരണപക്ഷാംഗങ്ങള്‍ എണ്ണിയെണ്ണി വിശദീകരിച്ചതോടെ പ്രതിപക്ഷത്തിന്റെ നില കൂടുതല്‍ പരുങ്ങലിലായി. തെറ്റായ പ്രവണതകളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും കുറ്റക്കാർക്കെതിരെ സർക്കാർ എന്നും കർക്കശ നടപടി എടുത്തിട്ടുണ്ടെന്നും കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സേനയിലെ കുറ്റക്കാര്‍ക്കെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ താരതമ്യം ചെയ്ത് വിശദീകരിച്ചതോടെ മറുപടി പറയാനാവാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. 

സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് റോജി എം ജോണ്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, അനൂപ് ജേക്കബ്, എന്‍ ഷംസുദ്ദീന്‍, ഡോ. എം ജയരാജ്, കെ ടി ജലീല്‍, കെ കെ രമ, കടകംപള്ളി സുരേന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, കെ പി കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍, മാത്യു ടി തോമസ്, കെ വി സുമേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Exit mobile version