കേന്ദ്ര ബജറ്റിൽ രാഷ്‌ട്രീയ താല്പര്യം വ്യക്തമാണെന്നും കേരളത്തോടുള്ള സമീപനം നിരാശാജനകമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.
കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഒരേ സമീപനം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ന്യായമായ പ്രതീക്ഷ കേരളത്തിന് ഈ ബജറ്റിൽ ഉണ്ടായിരുന്നു. സാമ്പത്തികപരമായിട്ടുള്ള കാര്യങ്ങളിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. 2025ലെ ബജറ്റിൽ നിക്ഷേപം, എക്സ്പോർട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.
20 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്സ്പോർട്ട് പ്രൊമോഷൻ സ്കീമായിരുന്നു വിഴിഞ്ഞം. അതും പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളിൽ പുതിയ കോഴ്സുകൾ ആരംഭക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റിൽ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്നത് 73000 കോടി രൂപയായിരുന്നു . ലഭിച്ചത് 33,000 കോടി രൂപയും . സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വല്ലാത്ത വേർതിരിവ് പ്രകടമാണെന്നും ബാലഗോപാൽ പറഞ്ഞു.

