Site iconSite icon Janayugom Online

പിഎം ശ്രീ പദ്ധതിക്കെതിരെ കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രം; സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും എഐവൈഎഫ്

പിഎം ശ്രീ പദ്ധതിക്കെതിരെ എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രസ്താവനയിൽ പറഞ്ഞു. എഐഎസ്എഫ്-എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമുള്ള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയുടെ പരാമർശം ശ്രദ്ധയിൽപെട്ടു. പദ്ധതിയിൽ ഒപ്പ് വച്ച തീരുമാനം തങ്ങളെ വേദനിപ്പിച്ചുവെന്നും ജിസ്‌മോൻ പറഞ്ഞു. 

വിദ്യാഭ്യാസമേഖലയെയും ചരിത്ര സത്യങ്ങളെയും വർഗീയവൽകരിച്ച് വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ സമൂഹത്തില്‍ നട്ടുവളര്‍ത്താനുള്ള ഫാസിസ്റ്റുകളുടെ ശ്രമങ്ങൾക്കെതിരെ ഇടത് പക്ഷ പ്രസ്ഥാനങ്ങൾ ജാഗ്രതയോട് കൂടി ഇനിയും സമര രംഗത്തേക്കിറങ്ങേണ്ടതുണ്ട് എന്ന് തന്നെയാണ് എഐവൈഎഫിന് പറയാനുള്ളത്. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുമുള്ള ക്രിയാത്മകമായ നടപടികൾ മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൈകൊണ്ടിട്ടുണ്ട്.

മന്ത്രിയെന്ന നിലയിൽ അദ്ദേഹം മുൻ കയ്യെടുത്ത് നടപ്പാക്കുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഇടതുപക്ഷ സമീപനത്തിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം നില നിർത്താൻ കഴിയുന്നത് കേരളത്തിനാകമാനം അഭിമാനർഹമാണ്. ശ്ലാഘനീയമായ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും നമ്മുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള പി എം ശ്രീ വിഷയത്തിലെ ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിക്കുക മാത്രമാണുണ്ടായത്. എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് എതെങ്കിലും തരത്തിൽ വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും സമരങ്ങളിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങളുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും ടി ടി ജിസ്‌മോൻ അറിയിച്ചു.

Exit mobile version