Site icon Janayugom Online

ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു

ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്‌ലറ്റ് മുരളി ശ്രീശങ്കര്‍ അമ്പെയ്ത്ത് താരം ശീതള്‍ ദേവി, സ്റ്റീപ്പിള്‍ ചേസര്‍ പാരുള്‍ ചൗധരി, ഷൂട്ടിങ് താരം ഐശ്വര്യപ്രതാപ് സിങ് തോമര്‍, അണ്ടര്‍20 ഗുസ്തി താരം അന്തിം പംഗാല്‍ എന്നിവര്‍ രാഷ്ട്രപതിയില്‍ നിന്ന് അര്‍ജുന പുരസ്കാരം ഏറ്റുവാങ്ങി.

ഏകദിന ലോകകപ്പ് ഹീറോയായ ഷമിയെ ബിസിസിഐ നാമനിര്‍ദേശം ചെയ്തിരുന്നു. ഇത്തവണ അര്‍ജുന പുരസ്കാരം നേടിയ ഏക ക്രിക്കറ്റര്‍ ആണ് മുഹമ്മദ് ഷമി. കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതിയാണ് അര്‍ജുന അവാര്‍ഡ്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഷമിയെ വരവേറ്റത്. ‘ഈ പുരസ്‌കാരം എന്റെ സ്വപ്‌നമാണ്. ഈ പുരസ്കാരം ലഭിക്കാനാവാതെ ജീവിതം കടന്നുപോയവരുണ്ട്. പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്’.-ഷമി പറഞ്ഞു.
2023 ക്രിക്കറ്റ് ലോകകപ്പിലെ എറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് ഷമി ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്‌. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 24 വിക്കറ്റുകള്‍ അദ്ദേഹം നേടി.

26 അത്‍ലീറ്റുകള്‍ക്കാണ് അർജുന അവാർഡ് സമ്മാനിച്ചത്. മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച ബാഡ്‌മിന്റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി എന്നിവർ ചടങ്ങിനെത്തിയില്ല. നിലവിൽ മലേഷ്യ ഓപ്പണ്‍ 1000 ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. ചെസ് ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിയും അർജുന പുരസ്കാരം സ്വീകരിച്ചു. കൊനേരു ഹംപിക്കും ദ്രോണവല്ലി ഹരികയ്ക്കും ശേഷം ഇന്ത്യയിൽനിന്ന് ഗ്രാൻഡ് മാസ്റ്ററാകുന്ന മൂന്നാമത്തെ വനിതയാണ് വൈശാലി. 

Eng­lish Summary;The Pres­i­dent pre­sent­ed the Nation­al Sports Awards
You may also like this video

Exit mobile version