Site icon Janayugom Online

ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം മതനിരപേക്ഷതയിലൂടെ മാത്രമേ കഴിയൂ: കാനം

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മതനിരപേക്ഷതയിലൂടെ മാത്രമേ കഴിയൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് തത്വചിന്തകനും എഴുത്തുകാരനും ഭരണകർത്താവും ശാസ്ത്ര പ്രചാരകനുമായിരുന്ന പി ടി ഭാസ്കര പണിക്കരുടെ സ്മരണാർത്ഥം ആരംഭിച്ച പി ടി ഭാസ്ക്കര പണിക്കർ സ്മാരക ഫൗണ്ടേഷൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗീയതയല്ല പരിഹാരം. ഏത് ചെറിയ വിഷയത്തേയും ജാതിയുടേയും മതത്തിന്റേയും കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത വർധിച്ചു വരികയാണ്. ജനങ്ങളെ വിഭജിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ജാതി-മത വിഭാഗീയത വർധിപ്പിക്കുവാനാണ് കേന്ദ്രഭരണകൂടം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്. താൽക്കാലിക ലാഭ നഷ്ടങ്ങൾക്കായി നിലപാടുകൾ മയപ്പെടുത്താൻ കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുമാത്രമേ മതനിരപേക്ഷത ശക്തിപ്പെടുത്താൻ കഴിയൂ. ഒരു ക്ഷേമ മനുഷ്യസങ്കല്പത്തിനു പകരം മതരാഷ്ട്ര വാദം ഉയർത്തുന്നത് സമൂഹത്തിന് ഗുണകരമാണോയെന്ന് പരിശോധിക്കണം. വിവേകത്തിന്റേയും ബുദ്ധിയുടേയും മാർഗമാണ് സ്വീകരിക്കേണ്ടത്. 

പുതിയ സമൂഹത്തെക്കുറിച്ചുള്ള യഥാർത്ഥ സങ്കല്പമായിരുന്നു പി ടി ഭാസ്കരപ്പണിക്കർക്ക് ഉണ്ടായിരുന്നതെന്ന് കാനം പറ‍ഞ്ഞു. അദ്ദേഹം ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു. ആധുനിക സമൂഹം പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. കേരളത്തിന്റെ സാംസ്കാരിക അഭിവൃദ്ധിക്ക് പി ടി ബി നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനും ഫൗണ്ടേഷൻ പ്രസിഡന്റുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി എ വാസുദേവൻ, പ്രൊഫ. കെ പാപ്പൂട്ടി, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, ഫൗണ്ടേഷൻ സെക്രട്ടറി കെ പി സുരേഷ് രാജ്, വിജയൻ ചെറുകര, എം നാരായണൻ എന്നിവർ സംസാരിച്ചു. പി കെ നാസർ സ്വാഗതവും എ കെ സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു. 

ENGLISH SUMMARY:The pro­tec­tion of minor­i­ty rights can only be achieved through sec­u­lar­ism: Kanam
You may also like this video

Exit mobile version