ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ചു. ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേർക്കാണ് മോചനം നൽകുന്നത്. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിന്റെ പട്ടിക തിരിച്ചയച്ചിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ഷെറിനെ ജയിൽ മാറ്റിയിരുന്നു.
നൈജീരിയൻ സ്വദേശിനിയായ തടവുകാരിയെ മർദിച്ച സംഭവത്തിൽ ഷെറിനും മറ്റൊരു തടവുകാരിയായ സ്‌ത്രീക്കുമെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇത് ഷെറിന്റെ മോചനത്തിന് തിരിച്ചടിയായി. ഇതേത്തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോം രാജ് ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

