Site icon Janayugom Online

പണപ്പെരുപ്പം: നയങ്ങളെ ന്യായീകരിച്ച് ആർബിഐ

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം തുടർച്ചയായ മൂന്ന് പാദങ്ങളിലും 2–6 ശതമാനം എന്ന ലക്ഷ്യത്തില്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നല്‍കും. ആര്‍ബിഐ പണനയ സമിതി (മോണിറ്ററി പോളിസി കമ്മിറ്റി) യോഗം ചേർന്ന് അന്തിമ റിപ്പോര്‍ട്ടിന് അനുമതി നല്‍കി. പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങൾ എംപിസി റിപ്പോർട്ടിലുണ്ട്. അത് കുറയ്ക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ച നിർദ്ദേശങ്ങളുമടങ്ങിയിട്ടുണ്ട്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൈക്കൽ ദേബബ്രത പത്ര, രാജീവ് രഞ്ജൻ, ശശാങ്ക ഭിഡെ, ആഷിമ ഗോയൽ, ജയന്ത് ആർ വർമ്മ തുടങ്ങി എല്ലാ എംപിസി അംഗങ്ങളും പങ്കെടുത്തു.

കഴിഞ്ഞ ജനുവരിക്കുശേഷം തുടർച്ചയായി മൂന്ന് പാദത്തിലും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് മുകളിലാണ്. 2016ൽ പണനയം ചട്ടക്കൂട് നിലവിൽവന്നശേഷം പണപ്പെരുപ്പം നിയന്ത്രിക്കാനാകാത്തവിധം ആറ് ശതമാനത്തിന് മുകളിൽ തുടരുന്നത് ആദ്യമാണ്. നിരക്ക് നാലായി നിലനിർത്തുക; പരമാവധി രണ്ട് ശതമാനം കൂടുതലോ കുറവോ ആകാം എന്ന ലക്ഷ്യവുമായി 2016ലാണ് പണനയ ചട്ടക്കൂട് നടപ്പാക്കിയത്. ഈ ലക്ഷ്യം സാധ്യമാകാതെ വന്നതോടെയാണ് ആർബിഐ പണനയസമിതി പ്രത്യേകയോ​ഗം ചേർന്ന് സർക്കാരിന് റിപ്പോർട്ട് നൽകുന്നത്. പണപ്പെരുപ്പ നിരക്ക് കൂടാനുണ്ടായ കാരണങ്ങളും വിലക്കയറ്റം തടയാനുള്ള മാർഗങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. അതേസമയം റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് നേരത്തേ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സർക്കാർ പരസ്യപ്പെടുത്തുമോ എന്നത് വ്യക്തമല്ല. ഉയർന്ന പണപ്പെരുപ്പ നിരക്കിനെക്കുറിച്ച് വിശദീകരണം നൽകാൻ കേന്ദ്ര ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. ഉപഭോക്തൃ വിലസൂചിക അനുസരിച്ച് കഴിഞ്ഞ ജനുവരിയിലെ വിലക്കയറ്റം ആറ് ശതമാനമായിരുന്നു. സെപ്റ്റംബറിൽ ഇത് 7.41 ആയി. പണപ്പെരുപ്പം പിടിച്ചുനിർത്താനെന്ന പേരില്‍ കഴിഞ്ഞ മേയ് മുതൽ ആർബിഐ പലിശ നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ റിപ്പോ നിരക്ക് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന തോതായ 5.9 ശതമാനത്തിലാണ്. എംപിസിയുടെ അടുത്ത ദ്വിമാസ യോഗം ഡിസംബർ അഞ്ച് മുതൽ ഏഴ് വരെ നടക്കും.

Eng­lish Sum­ma­ry: The Reserve Bank will report to the cen­tral government
You may also like this video

Exit mobile version