Site icon Janayugom Online

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമല്ല; ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പൗരന്റെ അവകാശം ഒരു ചട്ടം നല്‍കുന്ന അവകാശം മാത്രമാണെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പൗരന്റെ അവകാശം മൗലികാവകാശമല്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിശ്വനാഥ് പ്രതാപ് സിംഗ് എന്നയാള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി തളളികൊണ്ടായിരുന്നു നിരീക്ഷണം. കഴിഞ്ഞ മേയ് 12ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് വിശ്വനാഥ് പ്രതാപ് സിംഗ് ആദ്യം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. പിന്താങ്ങാന്‍ ആരുമില്ലാതിരുന്നതിനാല്‍ പത്രിക സ്വീകരിക്കാതിരുന്നതോടെ തന്റെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടതായി ഹര്‍ജിക്കാരന്‍ വാദിച്ചു.

തന്റെ മൗലികാവകാശമായ സംസാരത്തിനും അഭിപ്രായപ്രകടനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ വാദം ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് വിശ്വനാഥ് പ്രതാപ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമോ പൊതു നിയമമോ അല്ലെന്ന് വ്യക്തമാക്കിയ കോടതി അത് ഒരു ചട്ടം നല്‍കുന്ന അവകാശമാണെന്ന് വ്യക്തമാക്കി. പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമമനുസരിച്ച് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഒരു മാസത്തിനകം പരാതിക്കാരന്‍ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

Eng­lish sum­ma­ry; The right to con­test elec­tions is not a fun­da­men­tal right; The Supreme Court imposed a fine
You may also like this video;

Exit mobile version