ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വെർച്വൽ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവുമടക്കം പൂർണമായും ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെർച്വൽ ക്യൂ സംവിധാനം ദേവസ്വംബോർഡിന് കൈമാറുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
പൊലീസ് നടപ്പാക്കി വന്നിരുന്ന ശബരിമലയിലെ വെർച്വൽ ക്യു സംവിധാനം ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി വിധി വന്നിരുന്നു.
വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് 2021ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ച് 2022 മേയ് മാസത്തിലാണ് കോടതി ദേവസ്വം ബോർഡന് അനുകൂലമായി വിധി പറഞ്ഞത്.
ഈ വിധിയെ തുടർന്നാണ് സാങ്കേതിക ക്രമങ്ങൾ പൂർത്തിയാക്കി വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറുന്നത്. എന്നിരുന്നാലും വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പോലീസ് സഹായം തുടരും.
English summary;The Sabarimala virtual que system will be handed over to the Devaswom Board