Site icon Janayugom Online

റെയില്‍വേ സ്വത്തുവില്പന ലക്ഷ്യം കണ്ടില്ല

ആസ്തികളില്‍ നിന്നുള്ള ധനസമ്പാദന ലക്ഷ്യം കൈവരിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേ പൂര്‍ണപരാജയത്തിലേക്ക്. 2025നകം 100 ശതമാനം ധനസമ്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയില്‍ ഒരു ശതമാനം മാത്രമാണ് ഇതുവരെ നേടാന്‍ കഴിഞ്ഞതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മുതല്‍ 25 വരെയുള്ള നാല് വര്‍ഷത്തിനുള്ളില്‍ വിവിധ വകുപ്പുകള്‍ ആറ് ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ ഇത് ഒട്ടും മുന്നോട്ടുനീങ്ങിയിട്ടില്ല. 2021–22 കാലത്ത് നിതി ആയോഗിന്റെ നേതൃത്വത്തിലാണ് നാഷണല്‍ മോണിറ്റെസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി ആവിഷ്കരിച്ചത്. 

പദ്ധതിയില്‍ അഞ്ച് മേഖലകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടാമതായി ഉണ്ടായിരുന്ന റെയില്‍വേ 1.52 ലക്ഷം കോടി രൂപയാണ് സംഭാവന ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ റെയില്‍വേയുടെ പദ്ധതി തുടങ്ങിയിടത്ത് നിന്ന് മുന്നോട്ട് നീങ്ങിയില്ല. 400 റെയില്‍വേ സ്റ്റേഷനുകളുടെ പുനരുദ്ധാരണം, 90 തീവണ്ടികളുടെ സ്വകാര്യവല്‍ക്കരണം, 15 റെയില്‍വേ സ്റ്റേഡിയങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറല്‍ എന്നിവ ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. 

റെയില്‍വേ ആസ്തികള്‍ വില്പന നടത്തി അതുവഴി പ്രതിവര്‍ഷം 20,000 കോടി വീതം സമാഹരിക്കാനായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള കാലതാമസമാണ് ധനസമ്പാദനത്തിന് മാര്‍ഗതടസം സൃഷ്ടിക്കുന്നതെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. റെയില്‍വേയ്ക്ക് പുറമെ ടെലികോം, പെട്രോളിയം മന്ത്രാലയങ്ങളും ധനസമ്പാദന രംഗത്ത് ദയനീയ ചിത്രമാണ് നല്‍കുന്നതെന്ന് കഴിഞ്ഞ ജനുവരിയില്‍ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Eng­lish Sum­ma­ry: The sale of rail­way assets did not meet the target

You may also like this video

Exit mobile version