Site iconSite icon Janayugom Online

വളഞ്ഞ വഴിയിൽ കടലാക്രമണം രൂക്ഷം

വളഞ്ഞ വഴിയിൽ കടലാക്രമണം രൂക്ഷം. രണ്ട് വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ സുരേന്ദ്രൻ, അശോകൻ എന്നിവരുടെ വീടുകളാണ് തകർന്നത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായിരുന്ന കടലാക്രമണം ഇന്ന് ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. ഉയർന്നു പൊങ്ങിയ തിരമാല കരയിലേക്ക് ആഞ്ഞടിച്ച് പ്രദേശമാകെ വെള്ളത്തിലായി. വർഷങ്ങൾക്ക് മുൻപ് സുനാമി പദ്ധതിയിൽ ലഭിച്ച വീടുകളാണ് കടലെടുത്തത്. തകർന്ന വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഇവർ അയൽപക്കത്തെ വീടുകളിലേക്ക് മാറ്റി. രണ്ട് കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 9 പേരാണുള്ളത്. വീട് തകർന്നതോടെ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ഇവർ. 

കടലാക്രമണത്തെ ചെറുക്കാനായി കോടികൾ ചെലവഴിച്ചു നിർമിച്ച ടെട്രാപോഡുകൾക്ക് മുകളിലുടെ ആഞ്ഞടിച്ച തിരമാലകളാണ് വീടുകൾ തകർത്തത്. കടൽ ഭിത്തി നിർമിക്കാമെന്ന പ്രഖ്യാപനമല്ലാതെ ഒരു കല്ല് പോലും തീര സംരക്ഷണത്തിനായി ഇവിടെ ഇറക്കിയിട്ടില്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്. നിരവധി വീടുകൾ ഇപ്പോഴും തകർച്ചാ ഭീഷണിയിലാണ്. വീട് സംരക്ഷിക്കാൻ ചാക്കുകളിൽ മണ്ണ് നിറച്ച് തീരത്ത് സ്ഥാപിക്കുകയാണ് ഇവർ. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് തീര സംരക്ഷണത്തിനായി യാതൊരു നടപടിയുമുണ്ടായിട്ടില്ല. കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കാനായി ടെണ്ടർ ക്ഷണിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തീര സംരക്ഷണം യാഥാർത്ഥ്യമാകാതെ വന്നതാണ് ഈ വീടുകൾ തകരാൻ കാരണമായത്. കടൽ ഇനിയും ശക്തി പ്രാപിച്ചാൽ കൂടുതൽ വീടുകൾ കടലെടുക്കാനാണ് സാധ്യത.

Exit mobile version