Site icon Janayugom Online

വരും വര്‍ഷങ്ങളില്‍ ജനസംഖ്യ കുറയുമെന്ന് പഠനം

വരുന്ന 78 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ ഭീമമായ കുറവുണ്ടാകുമെന്ന് പഠനം. രാജ്യത്തെ ജന സംഖ്യയില്‍ 41 കോടിയുടെ കുറവുണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രവചനം. ഇന്ത്യയുടെ ജനസംഖ്യ 2022ലെ 138 കോടിയിൽ നിന്ന് 2100ൽ 100.3 കോടിയായി കുറയുമെന്ന് യുഎൻ പദ്ധതികളുടെ ജനസംഖ്യാ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ പറയുന്നു. ചൈന, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും സമാന പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കും. 

ജനസംഖ്യയില്‍ ഇന്ത്യയും ചൈനയും ഏകദേശം സമാനമാണെങ്കിലും ജനസാന്ദ്രതയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഇന്ത്യയില്‍ ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ ശരാശരി 476 പേരാണ് താമസിക്കുന്നതെങ്കില്‍ ചൈനയിലിത് 148 ആണ്. 2100 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനസാന്ദ്രത ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 335 പേരായി ചുരുങ്ങും. ചൈനയിലേത് 51ഉം ആകും. യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളിലെ ജനസാന്ദ്രത 37, 329 ആണെങ്കില്‍ 2100ല്‍ ഇത് യഥാക്രമം 31, 133 എന്നിങ്ങനെ ആയിക്കുമെന്നും പഠനം പ്രവചിക്കുന്നു. 

ഇന്ത്യയിലെ ജനസംഖ്യയില്‍ ഉണ്ടാകാന്‍ പോകുന്ന ഇടിവ് ലോകജനസംഖ്യയില്‍ പ്രവചിച്ച ഇടിവിനേക്കാള്‍ വളരെ വലുതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2100 ആകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യ 93.2 കോടി കുറഞ്ഞ് വെറും 49.4 കോടിയിലേക്കെത്തും. കുറഞ്ഞ ജനന നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2050 ഓടെ മൊത്തം ജനന നിരക്ക് ഏകദേശം 0.5 ആകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

2032ല്‍ ഇന്ത്യയിലെ ജനന നിരക്ക് (ഒരു സ്ത്രീയ്ക്കുണ്ടാകുന്ന ശരാശരി കുട്ടികളുടെ എണ്ണം) 1.76 ല്‍ നിന്നും 1.39 ആയി കുറയും. 2052 (1.28), 2082 (1.2), 2100 (1.19) എന്നിങ്ങനെയാണ് പ്രവചനം. ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ജനസംഖ്യ കുറയുന്നതിനുള്ള പ്രവണതകളാണ് കാണിക്കുന്നതെങ്കിലും കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉയരുന്നതിനുള്ള സാധ്യതകളും പഠനം പ്രവചിക്കുന്നു. 

Eng­lish Summary:The study pre­dicts that the pop­u­la­tion will decrease in the com­ing years
You may also like this video

Exit mobile version