Site icon Janayugom Online

ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരണമെന്ന് സുപ്രീം കോടതി

ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ മാംസാഹാരം തുടരാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം പ്രവർത്തിപ്പിക്കാനും സുപ്രീം കോടതി നിർദേശിച്ചു. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി, കേന്ദ്ര സർക്കാരും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

ലക്ഷദ്വീപിലെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ചിക്കനും ബീഫും ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മൽ അഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് 2021 ജൂൺ 22 ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാൻ നിർദേശിച്ചത്. ഭരണ പരിഷ്കാരങ്ങൾ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്കാരം കൊണ്ടുവരുന്നതെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഐഎച്ച്സയ്ദ്, അഭിഭാഷകരായ പീയൂഷ് കോട്ടം, ആബിദ് അലി ബീരാൻ എന്നിവർ വാദിച്ചു. 1992 മുതൽ പ്രവർത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടാൻ നിർദേശിച്ചത്.

Eng­lish summary;The Supreme Court has ruled that meat con­sump­tion should con­tin­ue in the school lunch pro­gram for chil­dren in Lakshadweep

you may also like this video;

Exit mobile version