Site iconSite icon Janayugom Online

സാങ്കേതിക വിദ്യ മോഷ്ടിച്ചു; ഫൈസറിനെതിരെ മൊഡേണ

കോവിഡ് മഹാമാരിക്കെതിരെ മികച്ച പ്രതിരോധം തീര്‍ത്ത മൊഡേണ, ഫൈസര്‍ വാക്സിന്‍ കമ്പനികള്‍ നിയമയുദ്ധത്തിലേക്ക്. കോവിഡ് 19 വാക്സിന്‍ നിര്‍മ്മാണത്തിനായി എംആര്‍എന്‍എ സാങ്കേതിക വിദ്യ മോഷ്ടിച്ചുവെന്നാരോപിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ പ്രധാന എതിരാളികളായ ഫൈസറിനും ബയോഎന്‍ടെക്കിനും എതിരെ പരാതി നല്‍കി.

ഇരു കമ്പനികളും വാക്സിൻ വികസിപ്പിക്കുന്ന സമയത്ത് നിരവധി പേറ്റന്റുകൾ ലംഘിച്ചുവെന്നാണ് മൊഡേണയുടെ ആരോപണം.ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും മൊഡേണ പ്രതികരിച്ചു. 2010നും 2016നും ഇടക്ക് മൊഡേണ സമർപ്പിച്ച പേറ്റന്റുകൾ വാക്സിൻ നിർമ്മാണത്തിൽ ഫൈസറും ​ബയോടെകും ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.

മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർ‌എൻ‌എ അഥവാ എം‌ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് പറയുന്ന ആർഎൻഎകളാണ് എംആർഎൻഎകൾ. ആവശ്യമായ രോഗപ്രതിരോധ സംവിധാനങ്ങളെ പ്രകോപിപ്പിക്കാതെ മനുഷ്യശരീരത്തിലേക്ക് എംആര്‍എന്‍എ കടത്തിവിടാനുള്ള സാങ്കത്യം ഉള്‍പ്പെടെ മോഷ്ടിച്ചുവെന്നാണ് മൊഡേണ ആരോപിക്കുന്നത്.

കോവിഡ് തുടരുന്നതിനിടെ ഫൈസര്‍,ബയോഎന്‍ടെക് വാക്സിനുകളെ മാര്‍ക്കറ്റില്‍ നിന്ന് വിലക്കാനോ വിതരണം നിര്‍ത്തനോ ആവശ്യപ്പെടുന്നില്ലെന്നും മൊഡേണ പറഞ്ഞു. എംആര്‍എന്‍എ സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനായി കോടിക്കണക്കിന് തുകയാണ് ചെലവഴിച്ചത്. എച്ച്ഐവി, ഇന്‍ഫ്ലുവന്‍സ തുടങ്ങിയ രോഗബാധകള്‍ക്കെതിരെയും എംആര്‍എന്‍എ ഉപയോഗിച്ചുള്ള മരുന്ന് വികസിപ്പിക്കാനുള്ള നീക്കത്തിലാണ് മൊഡേണ.

യുഎസ് ജര്‍മ്മന്‍ കോടതികളിലാണ് മൊഡേണ പരാതി നല്‍കിയിരിക്കുന്നത്. കോമിര്‍നാറ്റി എന്ന ബ്രാന്‍ഡിന് കീഴിലാണ് ഫൈസര്‍, ബയോഎന്‍ടെക് വാക്സിനുകള്‍ വില്‍ക്കുന്നത്.

Eng­lish Sum­ma­ry: The tech­nol­o­gy was stolen; Mod­er­na vs. Pfizer

You may like this video also

Exit mobile version