Site icon Janayugom Online

ഇടുക്കിയില്‍ ഭീതി പരത്തിയ കടുവയെ കുളത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി

ഭീതി പടര്‍ത്തി കടന്ന് പോയ കടുവയെ വാഴവരയിലെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. തോപ്രാംകുടി, വാഴവര, ഇരട്ടയാര്‍ മേഖലകളെ കഴിഞ്ഞ കുറച്ച് ദിവസമായി ദീതി പടര്‍ത്തിയ കടുവയുടെ ജഢമാണ് കണ്ടെത്തിയത്. വാഴവരയ്ക്കടുത്ത് പള്ളിനിരപ്പേല്‍ ഭാഗത്ത് നിര്‍മലാസിറ്റി ഇടയത്തുപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം എലത്തോട്ടത്തില്‍ പണിയ്ക്കിറങ്ങിയ സ്ഥലമുടമ കുളത്തിന്റെ വല മാറിക്കിടക്കുന്നത് കണ്ട് നടത്തിയ തെരച്ചിലിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. 

രാത്രി കാഞ്ചിയാര്‍ റേഞ്ച് ഓഫീസില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കടുവയുടെ ജഡം കരയ്ക്കെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വാഴവര പള്ളിനിരപ്പേല്‍ ഭാഗത്ത് കണ്ടത്തില്‍ ജോണ്‍ ദേവസ്യയുടെ പശുക്കിടാവിനെയാണ് പുലി കഴുത്തിന് കടിച്ച് അവശനിലയിലാക്കിയത്. അവശനിലയിലായ പശു ശനിയാഴ്ച ചത്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് സംഘം കാല്‍പ്പാടുകള്‍ പരിശോധിച്ച ശേഷം പുലിയുടെ ആക്രമണമാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

പ്രദേശത്ത് മൂന്ന് ക്യാമറകളും സ്ഥാപിച്ചിരുന്നു. ശനിയാഴ്ച നാങ്കുതൊട്ടി മാക്കില്‍പടിയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്ന് ജനങ്ങളില്‍ ഭീതി പടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പന്നിയുടേതാണ് കാല്‍പ്പാടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.വാഴവരയില്‍ കടുവയെ കണ്ടെത്തിയതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കടുവായുടെ ജഢം കണ്ടെത്തിയതോടെ വലിയ ഭീതിയാണ് ഒഴിവായത്. 

Eng­lish Summary:The tiger that ter­ror­ized Iduk­ki was found dead in a pond

You may also like this video

Exit mobile version