Site iconSite icon Janayugom Online

വഴിത്തർക്കം; പരിഹാരം തേടി യുവതികൾ കുഞ്ഞുങ്ങളുമായെത്തി ഹൈവേ ഉപരോധിച്ചു

തങ്ങളുടെ വീടുകളിലേക്ക് പോകുന്നതിനു സൗകര്യപ്രദമായ വഴിയില്ലെന്നും ഇതു സംബന്ധിച്ച് പരാതികൾ അധികൃതർ അവഗണിക്കുകയാണെന്നും ആരോപിച്ച് യുവതികൾ കുട്ടികളുമായെത്തി മലയോര ഹൈവേ ഉപരോധിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിയോടെയാണ് മാർത്താണ്ഡങ്കര സ്വദേശികളായ നിർമ്മല, രാജി, ബിന്ദു എന്നീ യുവതികൾ കുളത്തൂപ്പുഴ കെഎസ്ആർടിസിക്ക് സമീപം മലയോരഹൈവയിലിരുന്ന് ഗതാഗതം തടപ്പെടുത്തിയത്. 18 വർഷം മുമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണാനുകൂല്യമായി ലഭിച്ച ഇവരുടെ സ്ഥലത്തേക്ക് നടവഴി മാത്രമാണുള്ളത്. 

ഇത് വീതികൂട്ടുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കെ കഴിഞ്ഞ ദിവസം അയൽവാസിയുടെ പുരയിടവും കുളിമുറിയുടെ ഭാഗങ്ങളും കൈയ്യേറി ഇവിടേക്ക് വഴി വെട്ടിയതിനെ തുടർന്നുണ്ടായ പരാതി പൊലീസ് സ്റ്റേഷനിൽ പരിഗണനയിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവതികൾ മലയോര ഹൈവേ തടഞ്ഞ് ഗതാഗതം തടസപ്പെടുത്തിയത്. ഗതാഗതം തടസപ്പെട്ടതോടെ കുളത്തൂപ്പുഴ പൊലീസെത്തി ഇവരെ പാതയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിച്ചുവെങ്കിലും യുവതികൾ തയ്യാറായില്ല. 

തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന വിധം ഗതാഗതം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും യുവതികൾക്കെതിരെ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.

Exit mobile version