Site iconSite icon Janayugom Online

കാട്ടാനക്കൂട്ടം ഒരു കുടുംബത്തിലെ നാല് പേര്‍ ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി

ജാർഖണ്ഡ് സംസ്ഥാനത്തെ ഹസാരിബാഗ് ജില്ലയിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേര്‍ ഉൾപ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. നേരത്തെയും മനുഷ്യ കൊലയ്ക്ക് പേരുകേട്ട ആനക്കൂട്ടമാണ് ആക്രമണം നടത്തിയത്.

ചർച്ചു ബ്ലോക്കിലെ ഗോണ്ഡ്വാർ ഗ്രാമത്തിലേക്ക് വ്യാഴാഴ്ച രാത്രിയോടെ കയറിയ കാട്ടാന കൂട്ടം പുലർച്ചെയോടെ ഗ്രാമവാസികളെ ആക്രമിച്ചത്. വീടുകൾ തകര്‍ത്ത് മുന്നേറി. നേരത്തെയും ആക്രമണം നടത്തിയിട്ടുള്ള കൂട്ടമാണെന്ന് ഹസാരിബാഗ് ഈസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വികാസ് കുമാർ ഉജ്ജ്വൽ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകളുടെ കൂട്ടം ജില്ലാ അതിര്‍ത്തിയിലെ വന മേഖലിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ബോകരോ ജില്ലയിലും ഇതേ ആനക്കൂട്ടം നാശം വിതച്ചതായി അധികൃതർ അറിയിച്ചു. കാട്ടാനകൾ ബ്ലോക്കിലേക്ക് കടന്നുവെന്ന വിവരം ഗ്രാമവാസികളെ അറിയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീടുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആറുപേർ ചവിട്ടേറ്റ് മരിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വിട്ട് നല്‍കി. കാട്ടാനകളുടെ കൂട്ടത്തെ പ്രദേശത്ത് നിന്ന് പുറത്താക്കാൻ ദ്രുതപ്രതികരണ സംഘം വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Exit mobile version