എസ് ഐ ആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഗുജറാത്തിലെ സോംനാഥ് ജില്ലയിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. സോംനാഥ് ജില്ലയിലെ ബി എൽ ഒ ആയിരുന്ന അരവിന്ദ് വധേറിനെയാണ് കൊടിനാർ താലൂക്കിലെ ദേവ്ലി ഗ്രാമത്തിലുള്ള വീട്ടിൽ വൈകുന്നേരം 6.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് ഐ ആറിന്റെ ജോലി ഭാരം താങ്ങാൻ കഴിയുന്നില്ലെന്ന് സോംനാഥിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഒരു സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്നു വധേർ. “ഇനി എനിക്ക് ഈ എസ് ഐ ആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. നമ്മുടെ മകനെ നോക്കണം. ഇതല്ലാതെ എനിക്ക് മറ്റ് മാർഗ്ഗമില്ല,” എന്ന് അരവിന്ദ് വധേർ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു.
മരണത്തെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് സോംനാഥ് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ വി ഉപാധ്യായ പറഞ്ഞു. ജില്ലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബി എൽ ഒമാരിൽ ഒരാളായിരുന്നു അരവിന്ദ് വധേറെന്നും അദ്ദേഹത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. ബി എൽ ഒമാരായി ജോലി ചെയ്യുന്ന അധ്യാപകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ പ്രൈമറി അധ്യാപകരുടെ സംഘടനയായ ഗുജറാത്ത് രാജ്യ പ്രാഥമിക് ശിക്ഷക് സംഘം ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും നിവേദനം നൽകുകയും ചെയ്തു.

