Site icon Janayugom Online

പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമിയില്ല; മുഖ്യമന്ത്രിയുടെ അറിവോടെ, പ്രാധാന്യം നല്‍കിയത് ജനങ്ങളുടെ ജീവനെന്നും കെ കെ ശൈലജ

കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധ സംവിധാനങ്ങളായ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ലെന്നും പര്‍‍ച്ചേസ് നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. അടിയന്തര സാഹചര്യത്തിലാണ് ആദ്യഘട്ട പര്‍ച്ചേസ് നടത്തിയത്. കോവിഡ് കാലത്ത് പ്രതിരോധങ്ങള്‍ക്കും ജനങ്ങളുടെ ജീവനുമാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഇക്കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ പറഞ്ഞു. ‘500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്’ കെ കെ ശൈലജ പറഞ്ഞു. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.
കഴിഞ്ഞ ദിവസമാണ് എംഎൽഎക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള മെഡിക്കൽ സർവീസസ് അസോസിയേഷൻ (കെഎംഎസ്സിഎല്‍) ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപിനും നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് നേതാവ് വീണ എസ് നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

Eng­lish Sum­ma­ry: There is no cor­rup­tion in buy­ing a PPE kit; KK Shaila­ja said that with the knowl­edge of the Chief Min­is­ter, peo­ple’s lives were giv­en priority

You may like this video also

Exit mobile version