Site icon Janayugom Online

സൈന്യത്തില്‍ ആളില്ല; സൈനികരുടെ കുറവ് 1.55 ലക്ഷം

ഇന്ത്യന്‍ സൈന്യത്തില്‍ നിലനില്‍ക്കുന്നത് 11,266 ഓഫിസര്‍മാരുടെ കുറവ്. കരസേനയില്‍ മേജര്‍, ക്യാപ്റ്റൻ തസ്തികകളില്‍ മാത്രം 6,800 ഒഴിവുകളുള്ളതായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. കരസേനയില്‍ മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലുള്‍പ്പെടെ 8000 ഓഫിസര്‍മാരുടെ കുറവുണ്ട്. മേജര്‍ റാങ്കില്‍ 2094 ഒഴിവുകളും ക്യാപ്റ്റൻ റാങ്കില്‍ 4734 ഒഴിവുകളും ഉള്ളതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നല്‍കിയ മറുപടിയില്‍ പറയുന്നു. നാവിക സേനയില്‍ ലഫ്റ്റനന്റ് കമാൻഡര്‍ റാങ്കില്‍ 2617 ഒഴിവുകളുണ്ടെന്നും വായുസേനയില്‍ സ്ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലെ 881 ഉം ഫ്ലൈറ്റ് ലഫ്റ്റനന്റ് റാങ്കിലെ 940 ഒഴിവുകളുമുള്ളതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

ഈ വര്‍ഷം മാര്‍ച്ചില്‍ സേനകളില്‍ 1.55 ലക്ഷം പേരുടെ കുറവുള്ളതായി അജയ് ഭട്ട് വ്യക്തമാക്കിയിരുന്നു. കരസേനയില്‍ മാത്രം 1.36 ലക്ഷം ഒഴിവുള്ളതായും അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 9920 ഓഫിസര്‍മാരുടെ കുറവും 2021ല്‍ 9362 ഓഫിസര്‍മാരുടെയും 1.13 ലക്ഷം സൈനികരുടെയും ഒഴിവുള്ളതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയാണ് ഓഫിസര്‍മാരുടെ എണ്ണത്തില്‍ കുറവ് വരുന്നതിന് കാരണമായി പ്രതിരോധ മന്ത്രാലയം പറയുന്നത്. കോവിഡ് കാലത്ത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷൻ ഉള്‍പ്പെടെയുള്ള വഴി നിയമനം കുറഞ്ഞിട്ടുണ്ട്. 2020–21 കാലയളവില്‍ 97 നിയമന റാലികള്‍ നടത്താൻ ഉദ്ദേശിച്ചിരുന്നതായും 47 എണ്ണം മാത്രമാണ് നടത്തിയതെന്നും ഭട്ട് വ്യക്തമാക്കി. 2021–22 വര്‍ഷത്തില്‍ 87 റാലികള്‍ നടത്താൻ ഉദ്ദേശിച്ചതില്‍ നാലെണ്ണം മാത്രമാണ് നടത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശമ്പളത്തിലെ പോരായ്മ, സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയില്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ ഓഫിസര്‍ ക്ഷാമത്തിന് പിന്നിലുള്ളതായി പ്രതിരോധ വിദഗ്ധര്‍ പറയുന്നു. 

ഓഫിസര്‍മാരുടെ എണ്ണത്തിലെ കുറവ് നിലവിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും സൈനികരംഗത്തെ വിദഗ്ധര്‍ ഇതിനെ ആശങ്കയായി വിശേഷിപ്പിക്കുന്നു. സംഘര്‍ഷഭരിതമായ ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ എപ്പോള്‍ വേണമെങ്കിലും യുദ്ധം നേരിടേണ്ടിവരുന്ന സാഹചര്യമുണ്ട്. മേജർമാരും ക്യാപ്റ്റൻമാരും പോലുള്ള ഓഫിസര്‍ റാങ്ക് ഉദ്യോഗസ്ഥരാണ് യഥാർത്ഥത്തിൽ യുദ്ധം നയിക്കുക. ഇക്കാരണത്താല്‍ ഓഫിസര്‍മാരുടെ കുറവ് സൈന്യത്തിന്റെ പ്രവർത്തന സന്നദ്ധതയെയും ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary:There is no man in the army; Short­age of 1.55 lakh soldiers
You may also like this video

Exit mobile version