Site icon Janayugom Online

കേരളത്തില്‍ ഗ്രാമീണ ബന്ദില്ല; രാജ്ഭവനും കേന്ദ്രസർക്കാർ ഓഫിസുകളും ഉപരോധിക്കും

തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും നാളെ രാജ്ഭവനും കേന്ദ്രസർക്കാർ ഓഫിസുകളും ഉപരോധിക്കും. സംയുക്ത ട്രേഡ് യൂണിയൻ വേദിയും കർഷക-കർഷകത്തൊഴിലാളി സംയുക്ത വേദിയും ചേർന്നാണ് രാജ്ഭവന്‍ ഉപരോധ സമരം സംഘടിപ്പിക്കുന്നത്. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വി ചാമുണ്ണി, ആർ ചന്ദ്രശേഖരൻ, ഇ പി ജയരാജൻ, എം വിജയകുമാർ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. മറ്റ് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിൽ ഒരു കേന്ദ്രസർക്കാർ ഓഫിസിലേക്ക് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ഉപരോധവും സംഘടിപ്പിക്കും.
സംയുക്ത കിസാന്‍ മോർച്ച ഇന്ന് ദേശീയതലത്തില്‍ ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ ബന്ദില്ല. ട്രേഡ് യൂണിയനുകളുടെ സെക്ടർ പണിമുടക്ക് കേരളത്തിൽ ബിഎസ്എൻഎല്ലിൽ മാത്രമാണ് നടക്കുക. ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര‑സംസ്ഥാന ജിവനക്കാർ, പ്രതിരോധം, തുറമുഖം എന്നീ രംഗങ്ങളിൽ കേരളത്തിൽ പണിമുടക്കില്ല. പകരം മറ്റ് പ്രചരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 

കാർഷികോല്പന്നങ്ങളുടെ താങ്ങുവില, ഉല്പാദന ചെലവും, അതിന്റെ 50 ശതമാനവും ചേർത്ത് നിശ്ചയിക്കുക, കർഷകമോർച്ചയുടെ ചലോ ഡൽഹി മാർച്ചിനെ അടിച്ചമർത്തുന്ന നടപടി ബിജെപി സർക്കാർ അവസാനിപ്പിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, 26,000 രൂപ മിനിമം കൂലി നിശ്ചയിക്കുക, ക്രിമിനൽ നിയമ ഭേദഗതി പിൻവലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണവും ഓഹരിവില്പനയും ഉപേക്ഷിക്കുക, സ്ഥിരം തൊഴിലിനെതിരായ നിശ്ചിതകാല തൊഴിൽ നിയമം പിൻവലിക്കുക തുടങ്ങി 21 ആവശ്യങ്ങളാണ് സംയുക്തവേദി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർത്തുന്നത്. നാളെ നടക്കുന്ന ദേശീയ പ്രക്ഷോഭം വിജയിപ്പിക്കുവാൻ എല്ലാ വിഭാഗം തൊഴിലാളികളോടും, കർഷകരോടും, കർഷകത്തൊഴിലാളികളോടും ട്രേഡ് യൂണിയൻ-കർഷക-കർഷകത്തൊഴിലാളി സംയുക്തവേദി അഭ്യർത്ഥിച്ചു. 

Eng­lish Summary:There is no rur­al bandh in Ker­ala; Raj Bha­van and cen­tral gov­ern­ment offices will be blockaded
You may also like this video

Exit mobile version