Site icon Janayugom Online

മൂന്നാം തരംഗം: കൂടുതൽ ബാധിച്ചത് യുവാക്കളില്‍

ഇന്ത്യയിൽ ഒമിക്രോൺ കൂടുതൽ ബാധിച്ചത് യുവാക്കളിലെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരണമടഞ്ഞവരില്‍ 91 ശതമാനം പേര്‍ വാക്‌സിനേഷൻ എടുത്തവരാണെന്നും പഠനത്തില്‍ കണ്ടെത്തി.

മൂന്നാം തരംഗത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും 44 വയസില്‍ താഴെയുള്ളവരാണ്. രാജ്യത്തിലെ 37 ആശുപത്രികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

കഴിഞ്ഞ തരംഗങ്ങളിൽ ശരാശരി 55 വയസുള്ള രോഗബാധിതരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മൂന്നാം തരംഗത്തിൽ ഇന്ത്യയുടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കൂടുതലും ചെറുപ്പമായിരുന്നു. ഇവർ അതിശയകരമായ ഉയർന്ന രോഗ പ്രതിരോധ ശേഷിയുളളവരാണ്. ഏകദേശം 46 ശതമാനം പേർക്ക് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോ. ഭാർഗവ പറഞ്ഞു.

വലിയ തോതിലുള്ള മരണങ്ങൾക്ക് രണ്ടാം തരംഗം സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും മറ്റ് വ്യത്യാസങ്ങളുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരില്‍ എല്ലാ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

ശ്വാസതടസ്സം, മണമോ രുചിയോ ഇല്ലായ്മ എന്നിവ ഒമിക്രോൺ തരംഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളായിരുന്നില്ല. തൊണ്ടവേദന, പനി, ചുമ എന്നിവ രോഗികളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നാം തരംഗത്തിൽ മരുന്നുകളുടെ ഉപയോഗം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. കേസുകളിൽ സങ്കീർണതകൾ കുറവായിരുന്നു. മരണമടഞ്ഞവരില്‍ 10.2 ശതമാനം പേരാണ് വാക്സിന്‍ സ്വീകരിക്കാത്തവര്‍. ഇവരില്‍ 90 ശതമാനം പേര്‍ക്കും മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

eng­lish sum­ma­ry; Third wave: Most affect­ed young people

you may also like this video;

Exit mobile version