Site iconSite icon Janayugom Online

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരാൾ കൂടി പ്രതിപ്പട്ടികയിൽ

തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ ഒരാളെക്കൂടി പ്രതി ചേർത്തു. പൊലീസ്‌ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനയിലാണ് ഏഴാമത് ഒരാൾ കൂടി കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായത്. മുഖ്യപ്രതി മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഒളിവിലുള്ള ഈ ഏഴാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ കഴിഞ്ഞ ദിവസം ‘വൊക്കൻ’ എന്നറിയപ്പെടുന്ന പ്രശോഭ് പിടിയിലായതോടെ നിലവിൽ നാല് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഇതിൽ രണ്ടുപേർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് സൂചന.
കേസിലെ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് ആലുവയിൽ നിന്ന് സുബിന്റെ അടുത്ത സുഹൃത്തായ വരുണിനെയും പൊലീസ് പിടികൂടിയിരുന്നു. ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നരയോടെയാണ് തിരുവല്ലയിലെ സ്പായിൽ അതിക്രമം നടന്നത്. 50,000 രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘം പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

Exit mobile version