Site icon Janayugom Online

മൂന്ന് എഎപി അംഗങ്ങള്‍ കൂറുമാറി ; ചണ്ഡീഗഢില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ബിജെപിക്ക്

ചണ്ഡീഗഢ്: ചണ്ഡീഗഢ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) കൗണ്‍സിലര്‍മാരുടെ കൂറുമാറ്റത്തോടെ ബിജെപിക്ക് നേട്ടം. സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനുവരി 30ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പിലെ ഫലം സുപ്രീം കോടതി റദ്ദാക്കുകയും എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറാണ് യഥാര്‍ത്ഥ വിജയി എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മേയര്‍ തെരഞ്ഞെടുപ്പ് വിവാദമായതോടെ രണ്ട് ഡെപ്യൂട്ടി മേയര്‍ പദവികളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 

കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ കൂറുമാറിയ അംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ബിജെപി വിജയിച്ചത്. വിജയം ആഘോഷിക്കാൻ ബിജെപിക്ക് ധാര്‍മ്മിക അവകാശം ഇല്ലെന്നും തെറ്റായ മാര്‍ഗത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയുമാണ് ബിജെപി ജയിച്ചതെന്നും എഎപി നേതാവ് പ്രേം ഗാര്‍ഗ് പറഞ്ഞു. 

എഎപി മേയര്‍ കുല്‍ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതീവ സുരക്ഷയില്‍ രണ്ട് സ്ഥാനങ്ങളിലേക്കും പ്രത്യേകമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. സീനിയര്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുല്‍ദീപ് സിങ് സന്തുവാണ് വിജയിച്ചത്. എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍പ്രീത് സിങ് ഗാബിയെ മൂന്ന് വോട്ടുകള്‍ക്കാണ് (19–16) കുല്‍ദീപ് പരാജയപ്പെടുത്തിയത്. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രജീന്ദര്‍ ശര്‍മ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി നിര്‍മ്മലാ ദേവി 17 വോട്ടുകളും രജീന്ദര്‍ ശര്‍മ 19 വോട്ടുകളും നേടി.
35 അംഗ മുൻസിപ്പല്‍ കൗണ്‍സിലില്‍ 14 പേരാണ് ബിജെപി അംഗങ്ങളായി ഉണ്ടായിരുന്നത്. എഎപി-കോണ്‍ഗ്രസില്‍ 20ഉം. എന്നാല്‍ മൂന്ന് പേര്‍ കൂറ് മാറിയതോടെ ബിജെപിക്ക് 19 വോട്ടുകള്‍ ലഭിച്ചു. ബിജെപി മുൻ സഖ്യകക്ഷി ശിരോമണി അകാലി ദള്‍, മുൻസിപ്പല്‍ കോര്‍പ്പറേഷൻ എക്സ്ഒഫിഷ്യേ അംഗവും ബിജെപി എംപിയുമായ കിരണ്‍ ഖേര്‍ എന്നിവരുടെ വോട്ടുകള്‍ ബിജെപി നേടി. 

Eng­lish Sum­ma­ry: Three AAP mem­bers defect­ed; Deputy May­or posts in Chandi­garh for BJP

You may also like this video

Exit mobile version