റഷ്യയുടെ പസഫിക് തീരത്ത് ഒന്നിന് പുറകെ ഒന്നായി മൂന്ന് ശക്തമായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടുകൾ പ്രകാരം, പെട്രോപാവ്‌ലോവ്‌സ്ക്- കാംചത്ക തീരത്താണ് 32 മിനിറ്റിനുള്ളിൽ ഈ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. ഇതിനെത്തുടർന്നാണ് റഷ്യയിലും അമേരിക്കയിലെ ഹവായ് സംസ്ഥാനത്തുമാണ് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയത്. പ്രാദേശിക സമയം രാത്രി 8.49‑നായിരുന്നു ആദ്യ ഭൂചലനം. നിലവിൽ ഹവായിക്ക് സുനാമി ഭീഷണയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം കണ്ടെത്തിയതിനെത്തുടർന്ന് അവിടുത്തെ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
കാംചത്ക തീരത്ത് അനുഭവപ്പെട്ട ഭൂചലനങ്ങളിൽ ആദ്യത്തേത് 5.0 തീവ്രത രേഖപ്പെടുത്തി. 30 മിനിറ്റിനുള്ളിൽ ഇതേ പ്രദേശത്ത് തുടർച്ചലനങ്ങളുണ്ടായി. രണ്ടാമത്തെ ഭൂചലനത്തിന്റെ തീവ്രത 6.7 ആയിരുന്നു. മൂന്നാമത്തേതും ഏറ്റവും ശക്തമായതുമായ ഭൂചലനം 7.4 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‌ലോവ്‌സ്ക്- കാംചത്ക തീരത്ത് നിന്ന് 151 കിലോമീറ്റർ കിഴക്കായി 8.7 കിലോമീറ്റർ ആഴത്തിൽ സമുദ്രത്തിലാണ് രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കാംചത്ക നഗരത്തിൽ നിന്ന് ഏകദേശം 144 കിലോമീറ്റർ കിഴക്കായി, 20 കിലോമീറ്റർ ആഴത്തിൽ സമുദ്രത്തിലാണ് മൂന്നാമത്തേതും തീവ്രതകൂടിയതുമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമുദ്രത്തിനടിയിലുണ്ടായ ശക്തമായ ഭൂചലനമായതിനാൽ പസഫിക്കിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎസ്ജിഎസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

