Site iconSite icon Janayugom Online

തൃക്കാക്കര; വോട്ടെണ്ണല്‍ തുടങ്ങി

electionelection

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. തികഞ്ഞ ശുഭ പ്രതീക്ഷയിലാണ് എൽഡിഎഫ്. നാടിന്റെ വികസന വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ പുരോഗതിക്ക് എൽഡിഎഫ് ഭരണത്തിനൊപ്പം നിൽക്കുന്ന ആൾ എംഎല്‍എ ആകണമെന്ന ചിന്ത വോട്ടർമാരുടെ മനസിൽ ഇടംപിടിച്ചിരുന്നു. അത് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വിജയത്തിന് ഇടയാക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി.

അതേസമയം യുഡിഎഫ് സീറ്റ് നിലനിർത്തുമെന്നും ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്നാണ് കരുതുന്നതെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഡൊമിനിക് പ്രസന്റേഷൻ പ്രതികരിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ വോട്ട് ഇക്കുറി നേടുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. തൃക്കാക്കരയിൽ ഇത്തവണ 68.77 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ഡലത്തിലെ ആകെ 1,96,805 വോട്ടർമാരിൽ 68,175 സ്ത്രീകളും 67,166 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറുമാണ് വോട്ട് ചെയ്തത്.

Eng­lish sum­ma­ry; Thrikkakkara ver­dict today

You may also like this video;

Exit mobile version