റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. ഡൽഹിയിലെത്തിയ ജയിൻ ഇന്നുതന്നെ നാട്ടിലേക്കെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഒരു വർഷം മുൻപാണ് ജയിനും ജയിനിന്റെ ബന്ധുവായ ബിനിലും റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. പിന്നീട് യുക്രൈനുമായുളള യുദ്ധത്തിൽ ജയിനിന്റെ ബന്ധുവായ ബിനിൽ മരിച്ചു.
കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാനായിരുന്നു റഷ്യൻ പട്ടാളത്തിന്റെ നീക്കം. പട്ടാള ക്യാമ്പിലെത്തിയാല്‍ തിരികെ വരാന്‍ ആവില്ലെന്നും സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും ജെയിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടയിലാണ് ജയിൻ നാട്ടിലേക്ക് എത്തുമെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. അതേസമയം യുദ്ധമുഖത്ത് കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനായിട്ടില്ല.

