Site iconSite icon Janayugom Online

തൃശൂർ പൂരം വിവാദം; വി എസ് സുനിൽകുമാർ വിവരാവകാശത്തിന് അപേക്ഷ നൽകി

തൃശൂർ പൂരം കലക്കിയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശത്തിന് അപേക്ഷ നല്‍കി മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. പൂരത്തിനിടയിലുണ്ടായ പ്രശ്‌നങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തി ബന്ധപ്പെട്ടിട്ടുള്ളവർക്കെതിരെ നടപടിയടുക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌ മുഖ്യമന്ത്രിയാണ്‌. പൊലീസ്‌ ഉദ്യോഗസ്ഥർ തിരുവമ്പാടി, പാറമേക്കാവ്‌ ദേവസ്വത്തിന്റെ ഭാരവാഹികളെ കണ്ട്‌ മൊഴിയെടുത്തതായി അറിയാം. മാധ്യമങ്ങൾ പറയുന്നത്‌ പോലെ, അങ്ങനെയൊരു അന്വേഷണം അറിവില്ലെന്ന്‌ മറുപടി ലഭിച്ചതായുള്ള വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്‌. 

പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൂരം കലക്കിയതിൽ ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്. പൂരപ്പറമ്പിൽ എം ആർ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല. മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടു. പൊലീസ് പറഞ്ഞിട്ടില്ല പൂരം നിർത്തിവെക്കാൻ. കൊച്ചിൻ ദേവസ്വം ബോർഡോ, കലക്ടറോ അല്ല പൂരം നിർത്തിവെക്കാൻ പറഞ്ഞത്. മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്. എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്. അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണമെന്നും തൃശൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന വി എസ് സുനിൽകുമാർ പറഞ്ഞു.

Exit mobile version