തിരുനെൽവേലിയിൽ ദളിത് വിഭാഗക്കാരനായ ഐ ടി പ്രൊഫഷണൽ കെവിൻ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൻറെ അന്വേഷണം സി ബി-സി ഐ ഡിക്ക് വിട്ട് തമിഴ്നാട് ഡി ജി പി ഉത്തരവിറക്കി. തിങ്കളാഴ്ച മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങുമ്പോളാണ് കെവിൻ കുമാർ കൊല്ലപ്പെട്ടത്. പൊലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ചേർന്നാണ് കൊലപാതകം നടത്തിയത്. തുടർന്ന് ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ് ഇൻസ്‌പെക്ടർമാരാണ്.
മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയിൽ അധികം ശമ്പളം ലഭിച്ചിരുന്നു. സ്വർണ മെഡലോടെയാണ് കെവിൻ പഠനം പൂർത്തിയാക്കിയത്. സംഭവത്തിന് പിന്നാലെ മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കുടുംബത്തിന് വേണ്ടത് നീതിയാണെന്നും ധനസഹായം വേണ്ടെന്ന
നിലപാടാണ് കൊല്ലപ്പെട്ട കെവിന്റെ കുടുംബം സ്വീകരിച്ചത്. വീട്ടിലെത്തിയ സർക്കാർ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു.

