Site iconSite icon Janayugom Online

ത്രിവര്‍ണ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രം എടുക്കണമെന്ന് ബിജെപി നേതാവ്; പതാകവാങ്ങണമെന്ന ഉത്തരവ് ജമ്മു കശ്മീരില്‍

സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രം എടുക്കണമെന്ന് ബിജെപി നേതാവിന്റെ നിര്‍ദേശം. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം നല്‍കിയിരുന്നു. ഇന്ത്യയിലുടനീളമുള്ള 20 കോടി വീടുകളില്‍ ദേശീയ പതാക പാറുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നം. വീടുകളില്‍ പതാക ഉയര്‍ത്താത്തവരെ രാഷ്ട്രം വിശ്വാസത്തിലെടുക്കരുതെന്നാണ് ഉത്തരാഖണ്ഡ് ബിജെപി നേതാവ് മഹേന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടത്.

സ്വന്തം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് ആര്‍ക്കാണ് പ്രശ്‌നമുള്ളത്?? ആരാണ് യഥാര്‍ഥ ദേശീയ വാദികള്‍ എന്നു തെളിയിക്കാനുള്ള അവസരം കൂടിയാണിതെന്നും ഭട്ട് ഓര്‍മപ്പെടുത്തി. അതേസമയം, ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനു മുമ്പ് ഭട്ട് രണ്ടുവട്ടം ആലോചിക്കുന്നത് നന്നാകുമെന്ന് ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗണേഷ് ഗോഡിയാല്‍ വിമര്‍ശിച്ചു.

ഹരിയാനയില്‍ റേഷന്‍ കടയില്‍ ദേശീയ പതാക വില്‍പനക്കു വെച്ച സംഭവം വിവാദമായിരുന്നു. 20 രൂപ കൊടുത്ത് പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കരുതെന്നായിരുന്നു അധികൃതരുടെ കര്‍ശന നിര്‍ദേശം. സംഭവം വിവാദമായതോടെ റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി അധികൃതര്‍ തലയൂരുകയായിരുന്നു.

ജമ്മു കശ്മീരില്‍ അനന്തനാഗ് ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും 20 രൂപ കൊടുത്ത് പതാക വാങ്ങണമെന്ന് ആവശ്യപ്പെട്ടതും വിവാദത്തിന് തിരികൊളുത്തിയിരുന്നു. ബിജ്‌ബെഹ്‌റന്‍ നഗരത്തില്‍ ദേശീയ പതാക കാമ്പയിന്റെ ഭാഗമായി 20 രൂപ സംഭാവന നല്‍കണമെന്ന് കടയുടമകളോട് ആവശ്യപ്പെട്ട സംഭവവും ഉണ്ടായി. അല്ലാത്ത കടയുടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡെപ്യൂട്ട് കമ്മീഷണര്‍ ഇടപെട്ട് ഉത്തര് പിന്‍വലിപ്പിക്കുകയായിരുന്നു. തന്റെ അറിവോടെയല്ല, ഇത്തരമൊരു അറിയിപ്പുണ്ടായതെന്നും അനൗണ്‍സറെ സസ്‌പെന്‍ഡ് ചെയ്തതായും ഡെപ്യൂട്ട് കമ്മീഷണര്‍ വിശദീകരിക്കുകയും ചെയ്തു.

Eng­lish sum­ma­ry; To take a pic­ture of the hous­es that do not hoist the tri­col­or flag says BJP Leader; Order to buy flag in Jam­mu and Kashmir

You may also like this video;

Exit mobile version